ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി ഉപയോക്താക്കളിൽനിന്ന് ഇന്നു മുതൽ യൂണിറ്റിനു 19 പൈസ സർചാർജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സർചാർജ്. യൂണിറ്റിനു പരമാവധി 31 പൈസ വരെ സർചാർജ് ഈടാക്കാൻ അനുവദിച്ചിരുന്നതു 19 പൈസ ആയി കുറയ്ക്കാൻ റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു. നിലവിൽ രണ്ടു തരം സർചാർജ് ആണുള്ളത്. 3 മാസം കൂടുമ്പോൾ കണക്കുകൾ റഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ കേന്ദ്രചട്ടങ്ങൾ അനുസരിച്ചു ബോർഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സർചാർജ്.

ആദ്യത്തെ രീതിയിലുള്ള സർചാർജ് 9 പൈസ ആണ് ഇന്നലെ വരെ പിരിച്ചിരുന്നത്. ഇന്നു മുതൽ ഇതു പരമാവധി 21 പൈസ വരെ കൂട്ടാൻ ബോർഡിന് അവകാശമുണ്ടെന്നു റഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ബോർഡ‍ിനു സ്വമേധയാ പിരിച്ചെടുക്കാവുന്ന രണ്ടാമത്തെ ഇനം സർചാർജ് ഇന്നു മുതൽ 10 പൈസ കൂടി പിരിച്ചെടുക്കാൻ കമ്മിഷൻ അനുമതി നൽകിയിരുന്നു.

ഇതനുസരിച്ച് ഇന്നു മുതൽ മൊത്തം 31 പൈസ വരെ സർചാർജ് പിരിക്കാം. ഇത് ഉപയോക്താക്കൾക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ആദ്യത്തെ ഇനം സർചാർജ് 21 പൈസയ്ക്കു പകരം നിലവിലുള്ള 9 പൈസ തുടരാനാണു കമ്മിഷന്റെ തീരുമാനം. അങ്ങനെ വരുമ്പോൾ ബോർഡ് സ്വമേധയാ പിരിച്ചെടുക്കുന്ന സർചാർജ് കൂടി ചേർത്ത് 19 പൈസ ആകും. ഇന്നു മുതൽ പിരിക്കുന്ന 9 പൈസയുടെ കണക്ക് ഒക്ടോബറിൽ കമ്മിഷനു ബോർഡ് സമർപ്പിക്കണം. ശേഷിക്കുന്ന തുക എങ്ങനെ പിരിക്കണമെന്ന് അപ്പോൾ തീരുമാനിക്കും.

കഴിഞ്ഞ ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ വൈദ്യുതി വാങ്ങിയതിന് അധികം വന്ന ചെലവ് ആയി 30 പൈസയും ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ 14 പൈസയും വേണമെന്നാണു ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് 285.04 കോടി രൂപ പിരിക്കാൻ ബോർഡിന് അർഹത ഉണ്ടെന്നു കമ്മിഷൻ കണ്ടെത്തി.

വൈദ്യുതി നൽകുന്നതിൽ വീഴ്ച വരുത്തിയ ഒരു നിലയത്തിൽ നിന്നു ബോർഡ് 37 കോടി രൂപ പിഴ ഈടാക്കിയിരുന്നു. ഇതു കുറച്ചശേഷമുള്ള 248.04 കോടി ഈടാക്കുന്നതിനു യൂണിറ്റിന് 21 പൈസ വീതം പിരിക്കണം. ഇതാണു നിലവിലുള്ള 9 പൈസ തന്നെ തുടരാമെന്നു തീരുമാനിച്ചത്. അതും സ്വമേധയാ പിരിക്കുന്ന 10 പൈസയും ചേർത്ത് 19 പൈസ ആയിരിക്കും ഇന്നു മുതലുള്ള സർചാർജ്. 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡും മാസം 40 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവരുമായ ഗാർഹിക ഉപയോക്താക്കളെയും ഗ്രീൻ താരിഫ് നൽകുന്നവരെയും ബോർഡിന്റെ 10 പൈസയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

English Summary: KSEB Increases Electricity Surcharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com