തിരുവനന്തപുരത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ
Mail This Article
തിരുവനന്തപുരം∙ അബുദാബി എയർപോർട്ട് മുൻ ഉദ്യോഗസ്ഥനെയും ഭാര്യയെയും വീടിനുള്ളിൽ രണ്ടു കിടപ്പ് മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തി. പാറോട്ടുകോണം സ്നേഹ ജംക്‌ഷനിലെ മയൂർദീപിൽ പുഷ്പാംഗദൻ (65), എസ്.ശാന്തമ്മ (60) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ കണ്ടെത്തിയത്. ശാന്തമ്മ ഭാഭാ അറ്റോമിക് എനർജി റിസർച് സെന്റർ റിട്ട. ഉദ്യോഗസ്ഥയാണ്.
ഹാളിനോടു ചേർന്ന മുറിക്കുള്ളിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ പുഷ്പാംഗദന്റെ മൃതദേഹം. തൊട്ടടുത്ത മുറിയിൽ ശാന്തമ്മയുടേത് തറയിലും കിടന്നു. ശാന്തമ്മയുടെ വായിൽ നിന്നു രക്തവും വാർന്നിട്ടുണ്ട്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മണ്ണന്തല പൊലീസ് പറഞ്ഞത്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പുഷ്പാംഗദൻ ജീവനൊടുക്കിയതോ അല്ലെങ്കിൽ പുഷ്പാംഗദനെ മരിച്ചനിലയിൽ കണ്ട് ശാന്തമ്മ കുഴഞ്ഞുവീണ് മരിച്ചതോ ആകാം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.രണ്ടു മക്കളും ഏറെനാളായി വിദേശത്താണ്. വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസം.
വീട്ടുജോലിക്കു നിൽക്കുന്ന സ്ത്രീ രാവിലെ 6ന് വീട്ടിൽ എത്തിയപ്പോൾ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. 8.30വരെ കാത്തുനിന്ന ജോലിക്കാരി ഒടുവിൽ അയൽവാസിയെ വിവരം അറിയിച്ചു. ഇയാൾ ഗേറ്റ് ചാടിക്കടന്ന് അകത്തു കയറി ജനാലയിലെ ചില്ല് പൊട്ടിച്ചു നോക്കുമ്പോൾ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
English Summary: The couple was found dead inside the house at Thiruvananthapuram