ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിനു പല വാഗ്ദാനങ്ങൾ നൽകി വൻ തുക സ്പോൺസർഷിപ് പിരിക്കുന്നതിനെ ‘അമേരിക്കൻ രീതി’യെന്നു നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചു. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രിയുടെ ഒപ്പമിരിക്കാൻ 82 ലക്ഷം രൂപ നൽകണമെന്ന നിബന്ധന പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നതാണെന്നു വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ രംഗത്തെത്തി. താരനിശ മാതൃകയിൽ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു.

ഖജനാവിലെ പണം ധൂർത്തടിക്കുന്നെന്ന ആക്ഷേപം ഒഴിവാക്കാനാണു സ്പോൺസർഷിപ് ഏർപ്പെടുത്തിയതെന്നു പി.ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചു. നടത്തിപ്പിനു പ്രാദേശിക സംഘാടകസമിതിയാണു നേതൃത്വം നൽകുന്നത്. അവരാണു സ്പോൺസർഷിപ് സ്വീകരിക്കുന്നത്. ഇതു കേരളത്തിലെ രീതിയല്ലല്ലോ എന്ന ചോദ്യത്തിന്, അമേരിക്കയിലാണു സമ്മേളനം നടക്കുന്നതെന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ മറുപടി. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത് ഉൾപ്പെടെയുള്ള വാഗ്ദാനം നൽകുന്നുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും. സംഘാടകസമിതി പിരിക്കുന്ന പണം ഓഡിറ്റ് ചെയ്യപ്പെടും. മുഖ്യമന്ത്രിയെ ആർക്കും കാണാമെന്നും അതിനു പണം മാനദണ്ഡമല്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെ അറിവോടെ അവിടെ തെറ്റായ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നായിരുന്നു മന്ത്രി കെ.എൻ.ബാലഗോപാലിന്റെ വിശദീകരണം.

അതേസമയം, കേരളത്തിനു നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണു ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്നതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമെന്തെന്നു കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിനു മനസ്സിലാക്കിക്കൊടുക്കുന്ന പരിപാടിയായി ലോകകേരളസഭ മാറിയിരിക്കുകയാണ്. ഒരു ലക്ഷം ഡോളർ കൊടുക്കാൻ ശേഷിയുള്ളവൻ മാത്രം തന്റെ ഒപ്പമിരുന്നാൽ മതിയെന്നും പണമില്ലാത്തവൻ ഗേറ്റിനു പുറത്തെന്നുമുള്ള സന്ദേശമാണു നൽകുന്നത്. കേരളത്തിന്റെ പേരിൽ നടക്കുന്ന അനധികൃത പിരിവിന് അനുമതി നൽകിയതാരെന്ന് അന്വേഷിക്കണം – സതീശൻ പറഞ്ഞു.

കമഴ്ന്നുവീണാൽ കാൽപണമെന്നത് സിപിഎമ്മിന്റെ ജനിതക സ്വഭാവമാണെന്നായിരുന്നു കെ.സുധാകരന്റെ പരിഹാസം. ഭരണനിർവഹണം പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകർന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങൾ ചെലവഴിച്ചു സന്ദർശിക്കുന്നതിനു പകരം തൊട്ടടുത്ത കർണാടകയിലേക്കു പോയാൽ പ്രയോജനം കിട്ടുമെന്നും സുധാകരൻ പറഞ്ഞു.

അമേരിക്കൻ സന്ദർശനത്തിനു മുഖ്യമന്ത്രി എത്തുന്നതിനു മുൻപുതന്നെ അനധികൃതമായി കോടികൾ പിരിക്കുന്നുവെന്ന വാർത്ത ലജ്ജാകരമാണെന്നും സന്ദർശനം റദ്ദാക്കണമെന്നും യുഡിഎഫ് സെക്രട്ടറി സി.പി.ജോൺ പറഞ്ഞു.

കഴിഞ്ഞ വർഷം യുകെയിൽ നടന്ന മേഖലാ സമ്മേളനത്തിനും പ്രാദേശിക സംഘാടക സമിതിയുണ്ടാക്കി ഫണ്ട് പിരിച്ചിരുന്നു. ഒക്ടോബറിൽ നടന്ന സമ്മേളനത്തിന്റെ വരവുചെലവു കണക്ക് 7 മാസമായിട്ടും വെളിപ്പെടുത്തിയിട്ടില്ല.

English Summary : Lok Kerala Sabha Sponsorship, Justified by Norka and Criticized by opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com