യാഡുകളിലെ ട്രെയിൻ സുരക്ഷ: ചുമതല 3 വിഭാഗത്തിന്
Mail This Article
പത്തനംതിട്ട ∙ സർവീസ് പൂർത്തിയാക്കിയ ട്രെയിനുകളുടെ വാതിലും ജനലും അടച്ചു സൂക്ഷിക്കണമെന്നാണു റെയിൽവേ ചട്ടമെങ്കിലും പലപ്പോഴും ജീവനക്കാരുടെ കുറവു മൂലം ഇതു പാലിക്കപ്പെടുന്നില്ല. ലൈറ്റും ഫാനും ഓഫ് ചെയ്യേണ്ടത് ഇലക്ട്രിക്കൽ വിഭാഗവും ജനലും വാതിലും അടയ്ക്കേണ്ടതു മെക്കാനിക്കൽ വിഭാഗവുമാണ്. എൻജിൻ മാറ്റിയാൽ ഉരുണ്ടു നീങ്ങാതിരിക്കാൻ ചക്രങ്ങൾക്കടിയിൽ ഇരുമ്പുകട്ട (വെഡ്ജ്) വയ്ക്കേണ്ടതും അതു ചങ്ങലയിട്ടു ലോക്ക് ചെയ്യേണ്ടതും സ്റ്റേഷനിലെ ട്രാഫിക് വിഭാഗം ജീവനക്കാരുടെ ചുമതലയാണ്. ട്രെയിനുകൾ യാത്ര തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനുകളിൽ ഈ 3 വിഭാഗങ്ങളിലെ ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും. കണ്ണൂരിൽ വാതിൽ തുറന്നു കിടന്നുവെന്നാണു വിവരം. മെക്കാനിക്കൽ വിഭാഗത്തിന്റെ വീഴ്ചയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. ട്രെയിൻ വൃത്തിയാക്കി വെള്ളം നിറച്ചു ലോക്ക് ചെയ്യുന്ന പണി മെക്കാനിക്കൽ വിഭാഗം പുറംകരാർ കൊടുക്കാൻ തുടങ്ങിയിട്ടു നാളേറെയായി. കരാറുകാർ പണി കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ കഴിയാത്തതു വീഴ്ചയാണ്.
ഇതെല്ലാം ചെയ്താലും ട്രെയിനുകൾ സുരക്ഷിതമാണെന്നു പറയാൻ കഴിയാത്ത സ്ഥിതിയാണ്. യാഡുകളിൽ നിർത്തുന്ന ട്രെയിനുകളിൽനിന്നു സ്റ്റീൽ മഗ്, ടാപ്പ് എന്നിവ മോഷണം പോകുന്നതു പതിവാണ്. കൂടാതെ ചക്രങ്ങൾ ഉരുണ്ടു നീങ്ങാതിരിക്കാൻ വയ്ക്കുന്ന ഇരുമ്പുകട്ടയും ചങ്ങലകൾ വരെയും മോഷ്ടിക്കുന്നു. സിസിടിവി ക്യാമറകൾ സ്റ്റേഷനുകളിലുണ്ടെങ്കിലും യാഡുകളിൽ ഇല്ല. കണ്ണൂരിൽ എട്ടാമത്തെ ട്രാക്കിലുള്ള വണ്ടിയിൽ നടക്കുന്ന കാര്യങ്ങൾ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ നിന്നോ ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നോ നോക്കിയാൽ കാണാൻ കഴിയില്ല. മൂന്നാമത്തെ പ്ലാറ്റ്ഫോം കഴിഞ്ഞാൽ തുടർച്ചയായി ട്രെയിനുകൾ നിർത്തിയിടുന്ന ലൈനുകളാണ്.
English Summary : Security of trains in yard