ജസ്റ്റിസ് ശിവരാജൻ 5 കോടി വാങ്ങി, ഉമ്മൻചാണ്ടിക്കെതിരെ റിപ്പോർട്ടെഴുതി; ഗുരുതര ആരോപണവുമായി സി.ദിവാകരൻ
Mail This Article
തിരുവനന്തപുരം∙ സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് ‘കണാ കുണാ’ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി.ദിവാകരൻ. ഉമ്മൻചാണ്ടി തന്നെ വച്ച ജുഡീഷ്യൽ കമ്മിഷൻ അദ്ദേഹത്തിന് എതിരുമായി–ദിവാകരൻ പറഞ്ഞു.
ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഒന്നാം പിണറായി സർക്കാർ കേസെടുത്തു മുന്നോട്ടു പോയത്. അതേ റിപ്പോർട്ടാണ് കോടികൾ വാങ്ങി തയാറാക്കിയതാണ് എന്ന ഗുരുതര ആരോപണം സിപിഐ നേതാവിൽ നിന്ന് ഉണ്ടായത്. ആരോപണവും മറ്റും ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടിക്ക് രാജിവച്ചു പോകണമെന്നുണ്ടായിരുന്നുവെന്ന് ദിവാകരൻ പറഞ്ഞു. അദ്ദേഹം അങ്ങനെ ഒരു രീതിക്കാരനാണ്.
പക്ഷേ തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റും സമ്മതിച്ചില്ല. എൽഡിഎഫ് ആ ഘട്ടത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം വിചാരിക്കാത്ത സമയത്ത് അവസാനിപ്പിക്കുകയായിരുന്നു. എന്തോ ധാരണ ആ സമയത്ത് ഉണ്ടായി. താനെല്ലാം ആ സമയത്ത് സെക്രട്ടേറിയറ്റ് നടയിൽ ഇരിക്കുകയായിരുന്നു. എന്തു സംഭവിച്ചു എന്നു മനസ്സിലായില്ല. എവിടെയോ ഒരു സംഭാഷണം നടന്നു. ഒരു പക്ഷേ സമരവുമായി മുന്നോട്ടുപോയാൽ നിയന്ത്രണാതീതമായി എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക തോന്നിക്കാണും.
അതും എൽഡിഎഫിന്റെ തലയിൽ ഇരിക്കുമല്ലോ. ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈ എടുത്ത് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സമരം ചീറ്റിപ്പോയി എന്നും ദിവാകരൻ പറഞ്ഞു. സോളർ സമരവുമായി ബന്ധപ്പെട്ട് തന്റെ ആത്മകഥയിൽ നടത്തിയ വിവാദ പരാമർശങ്ങൾ വിശദീകരിച്ചുകൊണ്ടാണ് പുതിയ ആരോപണം ദിവാകരൻ ഉയർത്തിയത്.
English Summary: Justice Sivarajan bought 5 crores and wrote report against Oommen Chandy alleges C. Divakaran