സർവീസിനിടെ ബോട്ടിൽ വെള്ളം കയറി; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്
Mail This Article
മൂന്നാർ ∙ അടിത്തട്ടിലെ പലക തകർന്നു ബോട്ടിനുള്ളിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ നിന്ന് മുപ്പതിലധികം സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മാട്ടുപ്പെട്ടി ജലാശയത്തിലായിരുന്നു സംഭവം. ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായി സർവീസ് നടത്തുന്ന സ്വകാര്യ ബോട്ടാണ് അപകടത്തിൽപെട്ടത്.
ബോട്ടിങ് സെന്ററിൽ നിന്നു മുപ്പതിലധികം സഞ്ചാരികളുമായി യാത്ര തുടങ്ങി ഏതാനും മിനിറ്റിനുള്ളിൽ ബോട്ടിനുള്ളിലേക്കു വെള്ളം ശക്തിയായി ഇരച്ചുകയറി. സഞ്ചാരികൾ ബഹളം വച്ചതോടെ ബോട്ട് തിരിച്ച് ലാൻഡിങ് സ്ഥലത്തെത്തിച്ച് ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ച പലകകൾ തകർന്നതാണ് അപകടത്തിനു കാരണം. തിരിച്ചിറക്കിയ സഞ്ചാരികൾക്കു പണം മടക്കി നൽകി. അപകടത്തെ തുടർന്ന് ഇന്നലെ ബോട്ട് സർവീസ് നടത്തിയില്ല.
മാട്ടുപ്പെട്ടിയിൽ 77 പേർക്കു കയറാവുന്ന രണ്ടുനിലകളുള്ള സ്വകാര്യ ഫാമിലി ബോട്ട് കാലപ്പഴക്കം മൂലം സർവീസ് നടത്താൻ യോജിച്ചതല്ലെന്നു കാട്ടി പ്രദേശവാസികൾ മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാസങ്ങൾക്കു മുൻപു പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്.
English Summary: Boat accident averted by a whisker at Munnar Mattupetty