ADVERTISEMENT

കോട്ടയം ∙ ഈ മരം ലോകത്ത് ഒന്നേയുള്ളൂ, തിരുവനന്തപുരം പാലോടിനു സമീപം. പേര് ബുക്കനാനിയ അബ്രഹാമിയാന. ബൊട്ടാണിക്കൽ ഗാർഡനിലെ ആദ്യ ഡയറക്ടർ എ.ഏബ്രഹാമിന്റെ ബഹുമാനാർഥം ശാസ്ത്രജ്ഞർ നൽകിയ പേരാണത്. കൊളസ്ട്രോൾ കുറയാൻ ചിലർ ജൂസ് ഉണ്ടാക്കി കുടിക്കാൻ ഉപയോഗിക്കുന്നതാണ് കൊക്കം ഫ്രൂട്ട്. അതുണ്ടാകുന്ന മരം ഗാഴ്സിനിയ ഇൻഡിക്ക. നമ്മുടെ കുടുംപുളിയുടെ സഹോദരിയായി വരും. മറ്റൊരു സഹോദരിയാണ് മഞ്ഞക്കാഞ്ചി എന്ന ഗാഴ്സിനിയ ഇംബെർട്ടി. ഇതാകട്ടെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കാടുകളിൽ മാത്രം അപൂർവമായി കാണുന്ന വൃക്ഷമാണ്. അതും വംശനാശം നേരിടുകയാണ്. കാട്ടുകമുക്, ആരോഗ്യപ്പച്ച തുടങ്ങി അപൂർവമായ സസ്യങ്ങളെല്ലാം സംരക്ഷിക്കുന്നതിൽ ശ്രദ്ധാലുവാണ് പാലാ സെന്റ് തോമസ് കോളജിലെ സസ്യശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.ആന്റോ മാത്യു.

അദ്ദേഹത്തിന്റെ പിഎച്ച്ഡി പഠനവും ഗാഴ്സിനിയയെക്കുറിച്ചായിരുന്നു. ഭാര്യ ആഞ്ചല മാത്യു പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയാണ്. അവരുടെ പഠനങ്ങൾ ആരോഗ്യപ്പച്ചയെക്കുറിച്ചാണ്. അന്യംനിന്നു പോകുന്ന സസ്യങ്ങളുടെ സംരക്ഷണത്തിന് ഇരുവരും ചേർന്ന് സ്വദേശമായ ഇടുക്കിയിലെ തൂക്കുപാലത്ത് ഹൈറേഞ്ച് ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ ആൻഡ് സോഷ്യൽ ഡവലപ്മെന്റ് സൊസൈറ്റി സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. ലോക പരിസ്ഥിതി ദിനത്തിൽ ഈ സ്ഥാപനത്തിന്റെ ഗവേഷണ പദ്ധതിക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ രണ്ടുലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ ലൈഫ് സയൻസ് പഠിക്കാൻ കലാലയമില്ല എന്ന കുറവ് പരിഹരിക്കാൻ കൂടിയാണ് സ്ഥാപനം ആരംഭിച്ചതെന്ന് ഡോ.ആന്റോ പറഞ്ഞു. അപൂർവസസ്യ സംരക്ഷണത്തിനു പുറമെ വിദ്യാർഥികൾക്ക് സൗജന്യ ക്ലാസുകളും സെമിനാറുകളും നടത്തുന്നുണ്ട്. ഇതിനിടെ വനത്തിൽ ഗവേഷണത്തിനു പോയി ആനയും പുലിയും ഉൾപ്പെടെയുള്ള ജീവികളുടെ മുന്നിൽപ്പെട്ട അനുഭവങ്ങളും ഉണ്ട്. ഇതെക്കുറിച്ച് ഒരു പുസ്തകവും ഉടൻ പുറത്തിറങ്ങുന്നുണ്ട്. യുവശാസ്ത്രജ്ഞനുള്ള അവാർഡും പല തവണ ബെസ്റ്റ് പ്രസന്റേഷൻ അവാർഡും നേടിയിട്ടുണ്ട്. ഇനിയും ഈ മേഖലയിൽ പഠനവും സംരക്ഷണ പ്രവർത്തനവും നടത്തണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ഗവേഷണ വിഷയത്തോടുള്ള സ്നേഹം മൂലം മകൾക്ക് ഗാഴ്സിയ എന്നാണ് പേരു നൽകിയിരിക്കുന്നത്. മകൻ: ഗബ്രിയേൽ.

English Summary : Dr.Anto Mathew and his wife Angela Mathew in different ways of environmental protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com