തിരുവനന്തപുരം ∙ മന്ത്രി കെ.രാധാകൃഷ്ണന്റെ ഔദ്യോഗിക വസതിയായ ‘എസെൻഡീൻ’ പുതുക്കിപ്പണിതു മോടി പിടിപ്പിക്കാൻ 49.8 ലക്ഷം രൂപ അനുവദിച്ചു മരാമത്തു വകുപ്പ് ഉത്തരവിറക്കി.
നിർമാണ ജോലികൾ പൂർത്തിയാകുമ്പോൾ തുക ഇതിലും വർധിക്കുമെന്നാണു സൂചന. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രി മന്ദിരത്തിന് 49.8 ലക്ഷം അനുവദിച്ചത് വിവാദമാകുമെന്ന ആശങ്ക മൂലം ഉത്തരവിൽ മന്ത്രിയുടെ പേരു സൂചിപ്പിച്ചിട്ടില്ല. ഏപ്രിൽ 18 നു തന്നെ ഇതിനു ധനവകുപ്പ് അനുമതി നൽകിയിരുന്നു.
മേൽക്കൂരയുടേത് അടക്കമുള്ള അറ്റകുറ്റപ്പണിക്ക് 50 ലക്ഷം രൂപ വേണ്ടി വരുമെന്നു മരാമത്തു വകുപ്പു കണക്കാക്കുന്നു. എന്നാൽ, എന്തൊക്കെ പണികളാണു നടത്തുകയെന്ന് ഉത്തരവിൽ വിശദമാക്കിയിട്ടില്ല. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു ടി.പി.രാമകൃഷ്ണനാണ് എസെൻഡീനിൽ താമസിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു കോടികളാണു ചെലവഴിച്ചത്. 42.90 ലക്ഷത്തിന്റെ കാലിത്തൊഴുത്ത്, 25.50 ലക്ഷത്തിന്റെ ലിഫ്റ്റ്, 32 ലക്ഷം രൂപയ്ക്കു നീന്തൽക്കുളം, 1 കോടിക്കു ക്ലിഫ് ഹൗസിലെ ഉദ്യോഗസ്ഥരുടെ താമസസ്ഥലം മോടി പിടിപ്പിക്കൽ തുടങ്ങി ഒട്ടേറെ ജോലികളാണു നടന്നത്.
English Summary : Fourty nine point eight lakh to renovate minister K Radhakrishnan's Official residence