ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ തിരിച്ചു ആക്രമിക്കാൻ ശ്രമം നടക്കുമ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനുളള രാഷ്ട്രീയമായ ബാധ്യത സിപിഎമ്മിന്റെ എല്ലാ മന്ത്രിമാർക്കും ഉണ്ടെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആയിപ്പോകരുതെന്ന മുന്നറിയിപ്പും റിയാസ് നൽകി മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ റിയാസ് ഒരു അഭിമുഖത്തിൽ നടത്തിയ അഭിപ്രായപ്രകടനം സിപിഎമ്മിൽ കത്തിപ്പടർന്നു. 

എ ഐ ക്യാമറ വിവാദം ഉൾപ്പെടെയുള്ള സമീപകാല വിവാദങ്ങളിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും സംരക്ഷിക്കാൻ മന്ത്രിമാർ രംഗത്തിറങ്ങുന്നില്ലെന്ന വിമർശനം പാർട്ടിയിലും എൽഡിഎഫിലും ശക്തമാകുമ്പോഴാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ റിയാസ് അതു തുറന്നടിച്ചത്. 

മന്ത്രിമാർ രാഷ്ട്രീയം പറയണം എന്നതു സിപിഎം എടുത്ത തീരുമാനമാണ്. വകുപ്പുകളുമായും വികസനവുമായും ബന്ധപ്പെട്ട കാര്യങ്ങൾക്കൊപ്പം പൊതുരാഷ്ട്രീയം സംസാരിക്കണം. മന്ത്രിമാർ രാഷ്ട്രീയത്തിന് അതീതരല്ല. കേരളത്തിലെ ഇടതുപക്ഷ മന്ത്രിമാർ അങ്ങനെ കരുതുന്നവരുമല്ല. രാഷ്ട്രീയം പറയാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട്. അതു പറയാതെ പോകുന്ന നില ഉണ്ടാകരുത്– റിയാസ് അഭിപ്രായപ്പെട്ടു. 

പിണറായി വിജയന് എതിരെ നടക്കുന്ന ആക്രമണങ്ങളെ ആരെങ്കിലും ചെറുത്താൽ അവരെ ഫാൻസ് അസോസിയേഷനായി മുദ്ര കുത്തുന്ന നില ഉണ്ടെന്നും റിയാസ് ആഞ്ഞടിച്ചു. ‘‘അപ്പോൾ അങ്ങനെ വരുന്നവരിൽ ഒരു ആശങ്ക. എന്റെ പ്രതിച്ഛായ മോശമാകുമോ? ഞാൻ ഫാൻസ് അസോസിയേഷന്റെ ആളാകുമോ? എങ്കിൽ മിണ്ടേണ്ട... പ്രതിച്ഛായയുടെ തടവറയിലാണു പലരും പെട്ടു പോകുന്നത്. അതിനെതിരെയുള്ള പോരാട്ടം കൂടിയാണു നടത്തേണ്ടത്. പ്രതിച്ഛായ എന്ന ഒരു സാധനമില്ല’’

മന്ത്രിമാർ രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയണം എന്നതു മുഖ്യമന്ത്രി ഉൾപ്പെടെ ചർച്ച ചെയ്ത് എടുത്ത തീരുമാനമാണെന്നു റിയാസ് ചൂണ്ടിക്കാട്ടി. അതേ തീരുമാനം എടുത്ത മുഖ്യമന്ത്രിയെ പേടിച്ചാണു മന്ത്രിമാർ അഭിപ്രായം പറയാത്തത് എന്നു വന്നാൽ അതു മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന്റെ തന്നെ ഭാഗമാകും. വിമർശനം വന്നാൽ മിണ്ടേണ്ട എന്ന് ആഗ്രഹിക്കുമോ? 

പാർട്ടിയും സർക്കാരും പ്രതിസന്ധികൾ നേരിടുമ്പോൾ പ്രതിരോധിച്ചു നിലപാടു പറയാത്ത ആളെ എങ്ങനെ വിശ്വസിക്കുമെന്നും റിയാസ് ചോദിച്ചു. ശക്തമായി രാഷ്ട്രീയം പറയേണ്ട ഇടത്ത് അതു ചെയ്യുക തന്നെ വേണം– അദ്ദേഹം ആവശ്യപ്പെട്ടു. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു സർക്കാരിനെ സംരക്ഷിക്കാനായി മന്ത്രിമാർ രംഗത്തിറങ്ങിയിരുന്നുവെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അതു സംഭവിക്കുന്നില്ലെന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ വികാരമാണു റിയാസിന്റെ പ്രതികരണത്തിലൂടെ മറനീക്കിയിരിക്കുന്നത്. 

English Summary: PA Mohammed Riyas statement to ministers to protect chief minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com