ADVERTISEMENT

കൊച്ചി ∙ അർധരാത്രി വാട്സാപ്പിലൂടെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനാ പട്ടിക പുറത്തു വിട്ടതു ജനാധിപത്യ പാർട്ടിക്കു യോജിച്ചതല്ലെന്നു ബെന്നി ബഹനാൻ എംപി. അഭിപ്രായ സമന്വയം അട്ടിമറിക്കപ്പെട്ടെന്നും എ ഗ്രൂപ്പിലെ മുതിർന്ന നേതാവു കൂടിയായ അദ്ദേഹം ആരോപിച്ചു. അഭിപ്രായ ഐക്യത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ല. പാർട്ടിയിലെ ഐക്യശ്രമത്തിന് എതിരാണു പുനഃസംഘടനാ രീതി.

‘ചർച്ചകൾ നടക്കവേ, പല ആശങ്കകളും ഉയർന്നപ്പോൾ ഞങ്ങൾ കെപിസിസി നേതൃത്വവുമായി സംസാരിച്ചു. എല്ലാവരുമായും സംസാരിച്ചു യോജിപ്പുണ്ടാക്കിയ ശേഷമേ അന്തിമ പട്ടിക പുറത്തിറക്കുകയുള്ളൂ എന്നായിരുന്നു മറുപടി. എന്നാൽ, ആരും ഞങ്ങളോടു സംസാരിച്ചില്ല. പട്ടിക വാട്സാപ്പിലൂടെ പുറത്തുവിടുകയും ചെയ്തു. നിരാശാജനകമായ കാര്യമാണത്. ഞങ്ങളെയൊക്കെ അത് അദ്ഭുതപ്പെടുത്തി.’ അദ്ദേഹം പറഞ്ഞു. 

ഗ്രൂപ്പല്ല പ്രശ്നമെന്നും ഓരോരുത്തരെ അടർത്തിയെടുത്തു ചിലർ സ്വന്തം ഗ്രൂപ്പുകളുണ്ടാക്കുകയാണെന്നും ബെന്നി പറഞ്ഞു. പുതിയ ഗ്രൂപ്പുണ്ടാക്കിയാൽ നിലവിലുള്ള ഐക്യ ശ്രമങ്ങൾക്കു തിരിച്ചടിയാകും. മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ മനസ്സറിയാതെയാണു പുനഃസംഘടന നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇനി കെപിസിസി പ്രസിഡന്റിനെ നേരിൽ കാണേണ്ട കാര്യമില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

English Summary: Benny Behanan against releasing congress block presidents list through whatsapp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com