ADVERTISEMENT

കമ്പം / ചെന്നൈ / തിരുവനന്തപുരം ∙ അരിക്കൊമ്പൻ തിരുനെൽ ‘വേലി’ക്കുള്ളിലായി. തമിഴ്നാട് വനം വകുപ്പു മയക്കുവെടി വച്ചു പിടികൂടിയ ആനയെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്– മുണ്ടൻതുറൈ കടുവസങ്കേതത്തിൽ എത്തിച്ചു. കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു പിടികൂടിയ കാട്ടാനയുമായി അനിമൽ ആംബുലൻസ് രാവിലെ 7.10നാണു പുറപ്പെട്ടത്. 306 കിലോമീറ്റർ താണ്ടി വൈകിട്ട് ആറോടെ കളക്കാട്– മുണ്ടൻതുറൈ കടുവസങ്കേതത്തിലെ മണിമുത്താർ വനമേഖലയിലെത്തിച്ചു. യാത്രയ്ക്കിടെ പലയിടത്തു നിർത്തി ആനയ്ക്കു ഭക്ഷണം നൽകി. ഫയർ എൻജിനിൽനിന്നുള്ള വെള്ളം ഉപയോഗിച്ചു ശരീരം തണുപ്പിക്കുകയും ചെയ്തു. കളക്കാട്ടും റേഡിയോ കോളർ വഴി അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കും.

അരിക്കൊമ്പനെ തുറന്നുവിടുന്നത് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആദ്യം തടഞ്ഞു. ആനയെ മതികെട്ടാൻചോല മേഖലയിൽ വിടണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റെബേക്ക ജോസഫ് നൽകിയ ഹർജിയിലായിരുന്നു നടപടി. ആനയെ കേരളത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകൻ ഗോപാൽ നൽകിയ ഹർജിയും ഇതിനിടെ പരിഗണനയ്ക്കെത്തി.

കളക്കാട്–മുണ്ടൻതുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതോടെ, ആനയെ തുറന്നുവിടാൻ കോടതി അനുവദിച്ചു. മണിമുത്താറിൽ അരിക്കൊമ്പനെ തുറന്നുവിടാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചതായിരുന്നു വനംവകുപ്പിന്റെ അടുത്ത വെല്ലുവിളി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

മണിമുത്താർ കേരളത്തിന് തൊട്ടപ്പുറം

തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വന്യജീവി സങ്കേതങ്ങളുമായി ചേർന്നുകിടക്കുന്ന വനമേഖലയാണ് മണിമുത്താർ. ഇവിടെനിന്നു ചെങ്കോട്ട– ആര്യങ്കാവു ചുരം വഴി കൊല്ലം പുനലൂരിലേക്കു റോഡുണ്ട്. ഇടതൂർന്ന വനമല്ലാത്തതിനാൽ മണിമുത്താർ അരിക്കൊമ്പന്റെ സ്വാഭാവിക ആവാസമേഖലയായി മാറുമോയെന്നു സംശയിക്കുന്നവരുണ്ട്. അരിക്കൊമ്പനെ പിടികൂടുന്നതിനു മുൻപോ ശേഷമോ തമിഴ്നാട്ടിലെയും കേരളത്തിലെയും വനം വകുപ്പ് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തിയിട്ടില്ല.

അന്ന് 6 മയക്കുവെടി, ഇന്നലെ 3 മാത്രം

അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നാണ് മണിമുത്താറിൽ പരിശോധിച്ചശേഷം തമിഴ്നാട് വനംവകുപ്പിന്റെ വെറ്ററിനറി മെഡിക്കൽ സംഘം വിലയിരുത്തിയത്. എന്നാൽ, ഏപ്രിൽ 29നു ചിന്നക്കനാലിൽനിന്നു പിടിക്കുമ്പോഴത്തേതിനെക്കാൾ ക്ഷീണിതനാണെന്നാണു സൂചന. ഇന്നലെ മൂന്നാമത്തെ മയക്കുവെടിയിൽ ആന മയങ്ങി. ചിന്നക്കനാലിൽ 6 മയക്കുവെടി വേണ്ടിവന്നിരുന്നു. 

അരിക്കൊമ്പന്റെ കഴിഞ്ഞ 38 ദിവസം ഇങ്ങനെ

ഏപ്രിൽ 29: ഇടുക്കി ചിന്നക്കനാലിൽനിന്നു മയക്കുവെടി വച്ചു പിടികൂടിയശേഷം പെരിയാർ കടുവസങ്കേതത്തിലെ മേതകാനത്തിനു സമീപം തുറന്നുവിടുന്നു.

മേയ് 27: കമ്പം ടൗണിൽ ആനയിറങ്ങിയതിനെത്തുടർന്ന് നിരോധനാജ്ഞ; വീണ്ടും മയക്കുവെടിക്ക് തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. എന്നാൽ ആന ഉൾക്കാട്ടിലേക്കു പിൻവാങ്ങി.

ജൂൺ 5: കമ്പത്തുനിന്നു 17 കിലോമീറ്റർ അകലെ മേഘമലയുടെ താഴ്‌വാരത്ത് വനപെരുമാൾ കോവിലിനടുത്തുള്ള തെങ്ങിൻതോപ്പിൽ വച്ചു മയക്കുവെടി.

English Summary: Elephant Arikomban translocated to Mundanthurai tiger reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com