ADVERTISEMENT

തിരുവനന്തപുരം∙ എംജി സർവകലാശാലാ താൽക്കാലിക വൈസ് ചാൻസലർ ആയി സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ് പ്രഫസറും മുൻ പ്രോ വൈസ് ചാൻസലറുമായ ഡോ.സി.ടി.അരവിന്ദകുമാർ, മലയാള സർവകലാശാലാ താൽക്കാലിക വൈസ് ചാൻസലർ ആയി കാലടി സംസ്കൃത സർവകലാശാലാ മലയാളം പ്രഫസർ ഡോ.എൽ.സുഷമ എന്നിവരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു.

സ്ഥിരം വിസി നിയമനം നടക്കുന്നതു വരെയാണ് വിസിയുടെ താൽക്കാലിക ചുമതല. ഇവരുടെ നിലവിലുള്ള ചുമതലകൾ തുടരും. എംജി വിസിയായി ഡോ.സാബു തോമസിനു പുനർനിയമനം നൽകണം എന്നാണ് സർക്കാർ ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ ഗവർണർ വഴങ്ങിയില്ല. പാനൽ നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് താൽക്കാലിക വിസി നിയമനത്തിനായി ഡോ.സാബു തോമസ്, ഡോ.സി.ടി.അരവിന്ദകുമാർ, ഡോ.കെ.ജയചന്ദ്രൻ എന്നിവരുടെ പേരു നൽകി. ഇത് ഗവർണർ നിരസിച്ചതിനെ തുടർന്ന് സാബുവിനെ മാത്രം ഒഴിവാക്കി പകരം ഫിസിക്സ് പ്രഫസർ ഡോ.സി.സുദർശന കുമാറിനെ ഉൾപ്പെടുത്തി വീണ്ടും മൂന്നംഗ പാനൽ നൽകുകയായിരുന്നു. അരവിന്ദകുമാറിന് നിയമനം നൽകാനായിരുന്നു എങ്കിൽ ആദ്യം തന്നെ അതു ചെയ്യാതെ ഗവർണർ എന്തിനാണു വീണ്ടും പാനൽ ചോദിച്ചത് എന്നതിനു വിശദീകരണം ഇല്ല. അദ്ദേഹത്തിന് എതിരെ സർട്ടിഫിക്കറ്റ് വിവാദം ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു പരാതി നൽകിയിരുന്നു.

മലയാള സർവകലാശാലാ താൽക്കാലിക വിസിയായി നിയമിക്കുന്നതിന് എംജിയിലെ പ്രഫസർ ഡോ.പി.എസ്.രാധാകൃഷ്ണന്റെ പേരു മാത്രമാണ് ഗവർണർക്കു സർക്കാർ ആദ്യം നൽകിയത്. ഇത് അദ്ദേഹം നിരസിച്ചതിനെ തുടർന്ന് പ്രഫസർമാരായ ഡോ.എം.കൃഷ്ണൻ നമ്പൂതിരി, ഡോ.എൽ.സുഷമ എന്നിവരെ കൂടി ഉൾപ്പെടുത്തി മൂന്നംഗ പാനൽ നൽകുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഇതു സംബന്ധിച്ച ഫയലിൽ ഒപ്പു വച്ച ഗവർണർ ഡൽഹിയിലേക്കു പോയി. കൊൽക്കത്ത കൂടി സന്ദർശിച്ച ശേഷം 12നു രാത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തും.

English Summary : Governor Arif Mohammad Khan appointed temporary vice chancellors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com