കൊച്ചി ∙ അനധികൃത സ്വത്തു സമ്പാദന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം.ഷാജി നൽകിയ ഹർജി ഹൈക്കോടതി വാദത്തിനായി മാറ്റി. അതേസമയം സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള വിജിലൻസ് നടപടിക്കെതിരെയും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ടും കെ.എം.ഷാജി നൽകിയ ഹർജികളും ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണു ഹർജികൾ പരിഗണിച്ചത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചു കെ.എം. ഷാജിക്കെതിരെ കോഴിക്കോട് കല്ലായി സ്വദേശി അഡ്വ. എം.ആർ. ഹരീഷ് നൽകിയ പരാതിയിൽ കേസെടുക്കാൻ കോഴിക്കോട് വിജിലൻസ് കോടതി നിർദേശിച്ചിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന ഹർജിയാണ് വിശദ വാദത്തിനായി മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വിജിലൻസ് റെയ്‌ഡിൽ ഷാജിയുടെ വീട്ടിൽ നിന്ന് 47 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. പാർട്ടി പ്രവർത്തകരിൽ നിന്ന് പിരിച്ച തിരഞ്ഞെടുപ്പ് ഫണ്ടാണ് ഈ തുകയെന്നും പണം വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ഷാജി നൽകിയ ഹർജി വിജിലൻസ് കോടതി നേരത്തെ തള്ളി. ഇതിനെതിരെ നൽകിയ ഹർജിയും കേസ് റദ്ദാക്കണമെന്ന ഹർജിയുമാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്.
English Summary : Ex MLA KM Shaji filed a petition to cancell illegal acquisition of property case