അരിക്കൊമ്പനെ പിടിക്കാൻ കേരളത്തിന് ഒന്നരമാസം; തമിഴ്നാടിന് വെറും 10 ദിവസം
Mail This Article
കമ്പം (തമിഴ്നാട്) ∙ ചിന്നക്കനാലിൽ ഒന്നരമാസത്തെ ആസൂത്രണം; തമിഴ്നാട്ടിൽ വെറും 10 ദിവസം. ചിന്നക്കനാലിൽ ചക്കക്കൊമ്പനെയും മറ്റു കാട്ടാനകളെയും തുരത്തിയാണ് അരിക്കൊമ്പനെ പിടിക്കാൻ കേരള വനംവകുപ്പ് തയാറെടുത്തത്. ചിന്നക്കനാലിലെ ഭൂപ്രകൃതിയും അടിക്കടിയുണ്ടായ നിയമപ്രശ്നങ്ങളും കേരളത്തിലെ അരിക്കൊമ്പൻ മിഷൻ വൈകുന്നതിനു കാരണമായി.
തമിഴ്നാട്ടിൽ കമ്പത്തെ നിരപ്പുള്ള പ്രദേശത്ത് അരിക്കൊമ്പന് ഓടിയൊളിക്കാൻ അവസരം കിട്ടിയില്ല. മിനിയാന്നു പൗർണമിയായിരുന്നതിനാൽ നിലാവെളിച്ചവും ആനയെ കണ്ടെത്തൽ എളുപ്പമാക്കി.
തമിഴ്നാട് മേഘമല വന്യജീവി സങ്കേതത്തിലെ ഡപ്യൂട്ടി ഡയറക്ടർ എസ്.ആനന്ദിനായിരുന്നു ഇന്നലത്തെ ദൗത്യത്തിന്റെ ചുമതല. ചിന്നമണ്ണൂർ റേഞ്ച് ഓഫിസർ ടി.ശിവാജി, മെഡിക്കൽ സംഘ തലവൻ ഡോ. പ്രകാശ്, ഡോ. വിജയരാഘവൻ, ഡോ. രാജേഷ്, ഡോ. കലൈവാണൻ എന്നിവരും ഇരുനൂറിലധികം വനം വകുപ്പ് ജീവനക്കാരും ദൗത്യത്തിന്റെ ഭാഗമായി.
അരിക്കൊമ്പനെ ലോറിയിൽ കയറ്റിയ ഉടൻ വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ചു. തുമ്പിക്കൈയിലെ മുറിവിനു മരുന്നു വച്ചിട്ടാണു വാഹനം പുറപ്പെട്ടത്. ചിന്നക്കനാലിലേതുപോലെ വലിയ വാഹനവ്യൂഹം അകമ്പടിക്കുണ്ടായിരുന്നില്ല.
ഇടയ്ക്കു കുറച്ചു സമയം വാഹനം നിർത്തിയിട്ടു. വെയിൽ ശക്തമായതോടെ കോവിൽപെട്ടിയിലും തിരുനെൽവേലിയിലും നിർത്തി വെള്ളമൊഴിച്ച് ആനയുടെ ശരീരം തണുപ്പിച്ചാണു യാത്ര തുടർന്നത്.
തിരികെയെത്തിക്കാൻ റോഡ് ഉപരോധം
അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെയെത്തിക്കണമെന്നും ഇന്നലെ ആവശ്യമുയർന്നു. ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടിയിലെ പ്രദേശവാസികൾ ഈ ആവശ്യമുന്നയിച്ച് സൂര്യനെല്ലി - ബോഡിമെട്ട് റോഡ് ഉപരോധിച്ചു. നൂറിലധികം ആദിവാസി കുടുംബങ്ങളാണ് ചെമ്പകത്തൊഴുക്കുടിയിലുള്ളത്. അരിക്കൊമ്പന്റെ ശാപം ഗ്രാമത്തിന്റെ ഐശ്വര്യം ഇല്ലാതാക്കുമെന്നാണ് ഇവരുടെ പേടി.
English Summary : Kerala take one and half month to catch Arikomban