മൂന്നു വർഷ ബിരുദം ഇക്കൊല്ലംകൂടി മാത്രം; സാധ്യമായിടത്ത് ഈവർഷം തന്നെ 4 വർഷ ബിരുദം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 3 വർഷ ബിരുദ പ്രോഗ്രാം ഈ അധ്യയന വർഷത്തോടെ അവസാനിക്കുമെന്നും സാധ്യമായ സ്ഥലങ്ങളിൽ 4 വർഷ ബിരുദം ഇക്കൊല്ലം തന്നെ തുടങ്ങുമെന്നും മന്ത്രി ആർ.ബിന്ദു അറിയിച്ചു. അടുത്തവർഷം എല്ലാ സർവകലാശാലകളിലും എല്ലാ കോളജുകളിലും 4 വർഷ ബിരുദ പ്രോഗ്രാമായിരിക്കും ഉണ്ടാവുക. പരമ്പരാഗത രീതിയിലുള്ള ബിരുദ പഠനം അതോടെ പൂർണമായി ഇല്ലാതാകും.
താൽപര്യമുള്ള സർവകലാശാലകൾക്ക് ഇക്കൊല്ലം തന്നെ 4 വർഷ ബിരുദ പ്രോഗ്രാം തുടങ്ങാം. ഇതിൽ 3 വർഷത്തിനുശേഷം ബിരുദ സർട്ടിഫിക്കറ്റോടെ വേണമെങ്കിൽ പഠനം അവസാനിപ്പിക്കാം. 4 വർഷവും പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദമാകും ലഭിക്കുക. നാലാം വർഷം ഗവേഷണത്തിനാണു പ്രാധാന്യം. ഇടയ്ക്കു പഠനം നിർത്തുന്നവർക്കു വീണ്ടും പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വർഷം 3 വർഷ പ്രോഗ്രാമിൽ ചേരുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ അടുത്ത 2 വർഷത്തിനിടെ ഓപ്ഷൻ നൽകി 4 വർഷ പ്രോഗ്രാമിലേക്കു മാറാം. ഇതിന്റെ വ്യവസ്ഥകൾ സർവകലാശാലകൾ അറിയിക്കും. 4 വർഷ ബിരുദത്തിന്റെ ആദ്യ 2 സെമസ്റ്ററുകൾ ഫൗണ്ടേഷൻ കോഴ്സുകളായിരിക്കും. തുടർന്നാകും വിവിധ വിഷയങ്ങളിലേക്കു കടക്കുക. നിലവിൽ ഒരു വിഷയം മേജറായി എടുക്കുന്നതിനു പകരം രണ്ടോ മൂന്നോ വിഷയം മേജറായി പഠിക്കാം.
4 വർഷത്തിനുശേഷം ഓണേഴ്സ് നേടുന്നവർക്ക് പിഎച്ച്ഡിക്കോ പിജി രണ്ടാം വർഷത്തേക്കോ നേരിട്ടു പ്രവേശനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. അടുത്ത അക്കാദമിക് വർഷത്തോടെ പരമ്പരാഗത രീതിയിലും വിഷയങ്ങളിലും ഉള്ള ബിരുദ പഠനം കൂടിയാണ് പൂർണമായും ഇല്ലാതാവുക.
കേരള സർവകലാശാലയിൽ ഈ വർഷം മൂന്നോ നാലോ വിഷയങ്ങളിൽ 4 വർഷ ബിരുദ പ്രോഗ്രാം തുടങ്ങുമെന്നു വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. പുതിയ പ്രോഗ്രാം ഇക്കൊല്ലം തുടങ്ങാനാകുന്ന സാഹചര്യമല്ലെന്നാണ് എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ നിലപാട്.
English Summary: Kerala to stop Three Year Degree Course