പേവിഷം: സൗജന്യവാക്സീൻ ബിപിഎൽ വിഭാഗത്തിന് മാത്രമായേക്കും
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ആശുപത്രികളിൽ പേവിഷ പ്രതിരോധ വാക്സീൻ സൗജന്യമായി നൽകുന്നത് ബിപിഎൽ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്താൻ നീക്കം. ചികിത്സ തേടുന്നവരിൽ 70% എപിഎൽ വിഭാഗത്തിൽ ഉള്ളവരാണെന്ന് ആരോഗ്യ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നു പണം ഈടാക്കും. റിപ്പോർട്ട് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഗവ.മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കെടുത്താണു പഠനം നടത്തിയത്. 60% പേർക്കും വളർത്തുമൃഗങ്ങളിൽ നിന്നാണ് കടിയേറ്റത്. എല്ലാ ഗവ. ആശുപത്രികളിലുമായി പ്രതിദിനം 800 വയ്ൽ പേവിഷ വാക്സീൻ ചെലവാകുന്നുണ്ട്. സമീപകാലത്തായി ഇതിന്റെ ഉപയോഗം 150 ശതമാനത്തോളം വർധിച്ചു. സർക്കാർ മേഖലയിൽ ഒരു വയ്ൽ വാക്സീന് 350 രൂപയാണു ചെലവ്. നാല് ഡോസ് നൽകാൻ ചെലവാകുന്നത് 1400 രൂപ. മാരകമായി കടിയേറ്റവർക്ക് ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്ക്കണം. ഇതിന് 500 മുതൽ 12000 രൂപവരെയാണു വില. കൂടിയ ഭാരമുള്ളവർക്ക് ഉയർന്ന അളവിൽ കുത്തിവയ്ക്കണം. സ്വകാര്യ ആശുപത്രികളിൽ ഒരു വയ്ൽ വാക്സീന് 500 മുതൽ 720 രൂപ വരെ ഈടാക്കും. ഇമ്യൂണോഗ്ലോബുലിന് 2000 മുതൽ 17985 രൂപ വരെയാണു വില.
English Summary: Rabies free vaccine only for bpl people