ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ കത്തിന്റെ പേരിൽ ഖജനാവിൽ നിന്നും 500 കോടി അടിച്ചു മാറ്റി നടത്തിയ കെ ഫോൺ പരിപാടി മഹത്തരമാണെന്ന് ആശംസാപ്രസംഗം നടത്താൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കെ ഫോൺ വഴി സൗജന്യമായി ഇന്റർനെറ്റ് നൽകുന്ന പദ്ധതിയെ പ്രതിപക്ഷം വിമർശിച്ചിട്ടില്ല. പദ്ധതിയിലെ അഴിമതിയാണു ചൂണ്ടിക്കാട്ടിയത്.

കെ ഫോൺ ഉദ്ഘാടനച്ചടങ്ങിൽ അഴിമതി മിണ്ടാതെ പദ്ധതിയെക്കുറിച്ചു മാത്രമാണു മുഖ്യമന്ത്രി സംസാരിച്ചത്. 1028 കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ എം.ശിവശങ്കർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 1548 കോടിയാക്കുകയായിരുന്നു. ടെൻഡർ തുക 10% ശതമാനത്തിലധികം കൂട്ടാൻ പാടില്ലെന്ന ധനവകുപ്പിന്റെ ഉത്തരവ് നിലനിൽക്കെയാണിത്. കെ ഫോണിന്റെ ടെൻഡർ പൊതുമേഖലാ സ്ഥാപനമായ ബെല്ലിനു നൽകിയെന്നാണു മുഖ്യമന്ത്രി പറഞ്ഞതെങ്കിലും കറക്കു കമ്പനിയായ എസ്ആർഐടിക്കാണു  മറിച്ചു നൽകിയതെന്നു സതീശൻ ചൂണ്ടിക്കാട്ടി.

എസ്ആർഐടി അശോക് ബിഡ്‌കോണിനും അവർ  മുഖ്യമന്ത്രിക്കു ബന്ധമുള്ള പ്രസാഡിയോക്കും കരാർ കൈമാറി. ഇതാണു കെ ഫോണിൽ പ്രതിപക്ഷം ആരോപിക്കുന്ന അഴിമതി. നിലവാരം കുറഞ്ഞ ഒപിജിഡബ്ല്യു കേബിളുകളാണ് ചൈനയിൽ നിന്നു വരുത്തിയത്. വിവര സാങ്കേതിക വിദ്യയിൽ വൻപുരോഗതി നേടിയെന്നു പറയുന്ന മുഖ്യമന്ത്രി ആദ്യം റേഷൻ കൊടുക്കാനുള്ള സെർവറാണ് ശരിയാക്കേണ്ടത്. അഴിമതി മൂലമാണ് മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ മന്ത്രിമാർ വരാത്തത്. മുഖ്യമന്ത്രി ഒറ്റക്കായെന്നും നിങ്ങളെല്ലാവരും വന്ന് അദ്ദേഹത്തെ രക്ഷിക്കണേയെന്നും റിയാസ് നിലവിളിച്ചതു പോലെ ഒരു സർക്കാരിന്റെ കാലത്തും ഒരു മന്ത്രിയും ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.

ചൈനീസ് കേബിൾ ആരോപണം നിഷേധിച്ച് കെ ഫോൺ

തിരുവനന്തപുരം∙ കെ ഫോണിനു വേണ്ടി സ്ഥാപിച്ച ഒപിജിഡബ്ല്യു (ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ) കേബിളുകൾ ഗുണനിലവാരമില്ലാത്തതും ചൈനീസ് നിർമിതവുമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനെതിരെ കെ ഫോൺ. ഒപിജിഡബ്ല്യു കേബിൾ സ്ഥാപിച്ചത് എൽഎസ് കേബിൾ എന്ന കമ്പനി കൊറിയൻ കമ്പനിയാണ്. ഇവരുടെ കേബിൾ നിർമാണ യൂണിറ്റ് ഗുജറാത്തിലാണ്. ഓർഡർ നൽകിയശേഷമാണ് ഇവർ  കേബിളുകളുടെ നിർമാണം തുടങ്ങിയതെന്ന് എംഡി ഡോ.സന്തോഷ് ബാബു പറഞ്ഞു. 2600 കിലോമീറ്ററാണ് ഒപിജിഡബ്ല്യു കേബിൾ വലിച്ചത്.

എഡിഎസ്എസ് (ഓൾ ഡൈ ഇലക്ട്രിക് സെൽഫ് സപ്പോർട്ടിങ്) കേബിളാണ് 24000 കിലോമീറ്റർ വലിച്ചത്. ഇതു വിതരണം ചെയ്തിരിക്കുന്നതു ചെന്നൈയിൽ നിർമാണ യൂണിറ്റുള്ള എച്ച്ടിഎൽ, ഗുജറാത്തിൽ നിർമാണ യൂണിറ്റുള്ള സ്റ്റെർലൈറ്റ് എന്നീ കമ്പനികളാണ്. ഇവരും ഓർഡർ ലഭിച്ച ശേഷമാണു നിർമാണം തുടങ്ങിയത്. നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) നേതൃത്വത്തിലുള്ള കൺസോർഷ്യമാണു കേബിളുകൾ വാങ്ങാൻ ഓർഡർ നൽകിയത്.

English Summary: V.D. Satheesan alleges corruption in KFON project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com