ADVERTISEMENT

തിരുവനന്തപുരം ∙ എസ്എഫ്ഐയെ പിടിച്ചുലയ്ക്കുന്ന വിവാദങ്ങളിൽ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ സിപിഎം സംരക്ഷിക്കും. എന്നാൽ, ഗെസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജരേഖ തയാറാക്കിയെന്ന ആക്ഷേപം നേരിടുന്ന കെ.വിദ്യയെ പാർട്ടി കയ്യൊഴിഞ്ഞു. എഴുതാത്ത പരീക്ഷയിൽ കടന്നുകൂടി എന്ന ആരോപണത്തിനൊപ്പം സുഹൃത്തായ വിദ്യയ്ക്കു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കാ‍ൻ സഹായിച്ചെന്ന ആരോപണവും ആർഷോ നേരിട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു പങ്കും ഇല്ലെന്നാണു പാർട്ടി അംഗം കൂടിയായ ആർഷോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോടു വിശദീകരിച്ചത്. ആർഷോയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാനാണ് പാർട്ടി തീരുമാനം. തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആർഷോയുടെ പരാതിയിൽ പൊലീസ് അന്വേഷണവും ഉണ്ടാകും.

എസ്എഫ്ഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമഗ്രമായി പരിശോധിക്കണമെന്ന അഭിപ്രായം ഉന്നത നേതാക്കളിൽ ശക്തമാണ്. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ നേതാവിന്റെ ആൾമാറാട്ടം പാർട്ടിക്കും സംഘടനയ്ക്കും ഉണ്ടാക്കിയ ചീത്തപ്പേരിനു പിന്നാലെയാണു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രവർത്തകയും 2 വിവാദങ്ങളിൽ പെട്ടത്. എസ്എഫ്ഐയുടെ പാർട്ടി ഫ്രാക്‌ഷനും പിന്നാലെ സംസ്ഥാന കമ്മിറ്റിയും ചേർന്നേക്കും. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിലും ഇക്കാര്യങ്ങൾ വരും. 

വ്യാജരേഖ തയാറാക്കലിൽ ആർഷോയ്ക്ക് ഒരുപങ്കും ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ന്യായീകരിച്ചു. വിദ്യ വ്യാജരേഖ ചമച്ചതു വിഷമം ഉണ്ടാക്കിയതു കൊണ്ടാണ് ‘എന്നാലും എന്റെ വിദ്യേ’ എന്നു ഫെയ്സ്ബുക് കുറിപ്പ് ഇട്ടതെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി പ്രതികരിച്ചു. മന്ത്രിമാരായ എം.ബി.രാജേഷ്, ആർ.ബിന്ദു എന്നിവരും വിദ്യയെ തള്ളിപ്പറഞ്ഞു. പഠിക്കുന്ന കാലത്ത് എപ്പോഴോ എസ്എഫ്ഐ ആയിരുന്നയാൾ എന്നു രാജേഷ് വിദ്യയെ വിശേഷിപ്പിച്ചു. പക്ഷേ, ഡിവൈഎഫ്ഐ മുഖമാസികയായ യുവധാര കഴിഞ്ഞമാസം നടത്തിയ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മോഡറേറ്ററായിരുന്ന വിദ്യ സിപിഎമ്മിന്റെ വിദ്യാർഥി, യുവജന സംഘടനകളുമായും നേതാക്കളുമായും പുലർത്തുന്ന അടുത്ത ബന്ധം അവരുടെ ഫെയ്സ്ബുക് പേജിൽ പ്രകടമാണ്.

അതേസമയം, പൊലീസ് നടപടിയിൽ മെല്ലെപ്പോക്കാരോപിച്ചു യുവമോർച്ച പ്രവർത്തകർ മഹാരാജാസ് കോളജിലേക്കു നടത്തിയ മാർച്ചിൽ ലാത്തിച്ചാർജുണ്ടായി. ജലപീരങ്കി പ്രയോഗിച്ചു. സർവകലാശാലയുടെ കാലടി കേന്ദ്രത്തിലെ വനിതാ ഹോസ്റ്റലിൽ വിദ്യ ഒളിവിൽ ക‍ഴിയുകയാണെന്നാരോപിച്ച് കെഎസ്‌യു സർവകലാശാലയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. 

വിദ്യയ്ക്കെതിരെ എഐവൈഎഫ്

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളജുകളിൽ അധ്യാപക ജോലിക്കു ശ്രമിച്ച കെ.വിദ്യയുടെ നടപടികൾ അന്വേഷിക്കണമെന്ന് എഐവൈഎഫ് പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും ആവശ്യപ്പെട്ടു. 

പിഎച്ച്ഡിക്കും സിപിഎം സഹായം: കെഎസ്‌യു

സംവരണം അട്ടിമറിച്ച് എസ്എഫ്ഐ നേതാവ് വിദ്യ പിഎച്ച്ഡിക്ക് അഡ്മിഷൻ നേടിയതു മന്ത്രി പി.രാജീവ് ഉൾപ്പെടെയുളള സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. വ്യാജരേഖ കേസിലെ പ്രതി കെ.വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നേടിയതു ക്രമവിരുദ്ധമായെന്നു വ്യക്തമാക്കുന്ന രേഖകൾ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പുറത്തുവിട്ടു.

അധ്യാപകനെ മാറ്റി എന്ന് തെറ്റായ പ്രചാരണം

കൊച്ചി ∙ വ്യാജരേഖാ സംഭവത്തിലും മാർക്ക് ലിസ്റ്റ് വിവാദത്തിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് മഹാരാജാസ് കോളജ് അധികൃതരോടു വിശദീകരണം തേടി. പി.എം.ആർഷോ ഗൂഢാലോചന ഉൾപ്പെടെയുള്ള പരാതി ഉന്നയിച്ച മഹാരാജാസ് കോളജിലെ അധ്യാപകനെ തൽസ്ഥാനത്തു നിന്നു മാറ്റിയെന്ന് ഇന്നലെ സമൂഹമാധ്യമങ്ങളി‍ൽ പ്രചരിച്ചതു ശരിയല്ലെന്ന് അധ്യാപകൻ സ്ഥിരീകരിച്ചു.

English Summary: CPM supports P.M. Arsho and rejects K. Vidhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com