ADVERTISEMENT

കൊച്ചി ∙ സമുദ്ര മാലിന്യങ്ങളിൽ 85% പ്ലാസ്റ്റിക് മാലിന്യമാണെന്നു കേരള സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠന റിപ്പോർട്ട്. 2040 ആകുമ്പോൾ സമുദ്രത്തിൽ വർഷം തോറും എത്തിച്ചേരുന്ന പ്ലാസ്റ്റിക് രണ്ടോ മൂന്നോ മടങ്ങായേക്കാം. കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ.ബിജുകുമാർ, ഇക്കോ മറീൻ പ്രോജക്ടിലെ ശാസ്ത്രജ്ഞ ഡോ. സുവർണ എസ്.ദേവി എന്നിവരാണു റിപ്പോർട്ട് തയാറാക്കിയത്. ആഗോളതലത്തിൽ 2021ൽ 17 ദശലക്ഷം ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തിച്ചേർന്നുവെന്നാണു കണക്ക്. 2016 ൽ ഇത് 11 ദശലക്ഷം ടൺ ആയിരുന്നു. 2040 ൽ ഇത് 29 ദശലക്ഷം ടൺ ആയേക്കാം.

സമുദ്ര മാലിന്യങ്ങളുടെ പ്രധാന സ്രോതസ്സുകൾ

∙ കടലിൽ നേരിട്ടു തള്ളുന്ന മാലിന്യങ്ങൾ

∙ നദികളിലും കനാലുകളിലും നിന്ന് ഒഴുകിയെത്തുന്നത്.

∙ കാറ്റടിച്ചു കൊണ്ടുവരുന്നത്

∙ കടലിലുണ്ടാകുന്ന അപകടങ്ങളുടെ അവശിഷ്ടങ്ങൾ

∙ മത്സ്യബന്ധന ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ

പരിഹാര മാർഗങ്ങൾ

∙ മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുക,

∙ പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചു പുനരുപയോഗിക്കുക

∙ പ്ലാസ്റ്റിക് സാമഗ്രികൾക്കു ബദൽ കണ്ടെത്തുക

∙ ബീച്ച് ശുചിയായി സംരക്ഷിക്കുക

പ്രളയശേഷം സമുദ്രജലത്തിൽ മൈക്രോപ്ലാസ്റ്റിക് കൂടി

2018 ലെ പ്രളയത്തിനു ശേഷം കേരള തീരത്തെ സമുദ്ര ജലത്തിൽ മൈക്രോ പ്ലാസ്റ്റിക്സിന്റെ സാന്ദ്രത 7 മടങ്ങു വർധിച്ചതായി പഠന റിപ്പോർട്ട്. കൊച്ചി, കോഴിക്കോട്, കൊല്ലം തീരങ്ങളിലെ സമുദ്ര ജലത്തിൽ മൈക്രോ പ്ലാസ്റ്റിക് മലിനീകരണം കൂടുതലാണെന്നാണു കുഫോസ് അധ്യാപകനായ ഡോ. കെ.രഞ്ജീത്, ഗവേഷകനായ വി.ജി.നിഖിൽ, കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. ജോർജ് കെ.വർഗീസ് എന്നിവരുടെ കണ്ടെത്തൽ.

പ്ലാസ്റ്റിക് വിഘടിച്ചുണ്ടാകുന്ന 5 മില്ലി മീറ്ററിൽ താഴെയുള്ള സൂക്ഷ്മ കണികകളാണു മൈക്രോ പ്ലാസ്റ്റിക്‌. മത്സ്യങ്ങളെയും മറ്റു കടൽ ജീവിവർഗങ്ങളെയും ഇതു കാര്യമായി ബാധിക്കുമെന്നും ആൽഗകൾ തുടങ്ങി തിമിംഗലങ്ങൾ വരെ മൈക്രോപ്ലാസ്റ്റിക് അകത്താക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

English Summary : Eighty five percentage of marine litter is plastic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com