ADVERTISEMENT

തിരുവനന്തപുരം ∙ ബ്ലോക്ക് പുനഃസംഘടന പറഞ്ഞു വെറുതെ പ്രശ്നം ഉണ്ടാക്കാൻ ഗ്രൂപ്പുകളുടെ പേരിൽ ചിലർ ശ്രമിക്കുന്നെന്ന വിലയിരുത്തലിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. എ, ഐ വിഭാഗങ്ങൾ പരാതിയുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറെ സമീപിച്ചതിനു സംസ്ഥാന നേതൃത്വം നൽകിയ മറുപടിയും അതായിരുന്നു. താരിഖിന്റെ നിലപാട് സംസ്ഥാന നേതൃത്വത്തെ സംരക്ഷിക്കുന്നതായപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കാണാനുള്ള നീക്കത്തിലാണ് എയും ഐയും. ഇന്നോ നാളെയോ ആ ആശയവിനിമയം നടത്തിയേക്കും. 

നീതിയുക്തമായ പട്ടിക തന്നെ എന്നതിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഉറച്ചുനിൽക്കുന്നു. 282 ബ്ലോക്ക് പ്രസിഡന്റുമാരിൽ 180 പേരെ സംസ്ഥാന തല പുനഃസംഘടനാ സമിതി നിർദേശിച്ചതാണ്. ഈ സമിതിയിൽ എയിൽ നിന്നു കെ.സി.ജോസഫും ഐയിൽ നിന്നു ജോസഫ് വാഴക്കനും ഉണ്ടായിരുന്നു. അവരും കൂടി  ഒപ്പിട്ടാണു 180 പേരുടെ പട്ടിക കൈമാറിയത്. ഇതിൽ എട്ടു പേരെ മാത്രമാണു നേതൃത്വം പിന്നീടു മാറ്റിയത്. അതിൽ മൂന്നു പേർ വിജിലൻസ് കേസുകൾ നേരിടുന്നവരായിരുന്നു. ബാക്കി അഞ്ചു പേരെ ഡിസിസി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കാമെന്ന് ഉറപ്പുനൽകി. 

ആകെ 282ൽ ബാക്കി 112 ബ്ലോക്കുകളിലാണു പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും മാത്രമായി പ്രസിഡന്റുമാരെ വച്ചത്. 282 പേരിൽ കെപിസിസി പ്രസിഡന്റ് സ്വന്തം നിലയ്ക്കു നിർദേശിച്ചവർ ഏകദേശം 20 പേരാണ്. സതീശന്റെ നോമിനിയായി ഒരാളെ പോലും നിയമിച്ചില്ലെന്നുമാണു വാദം. 

‘എ’യ്ക്കും രമേശ് ചെന്നിത്തലയ്ക്കൊപ്പം നിൽക്കുന്നവർക്കും മതിയായ പ്രാതിനിധ്യം നൽകി. ഗ്രൂപ്പുകൾക്കുള്ളിലെ തർക്കത്തിനു തങ്ങളെ പഴി പറഞ്ഞിട്ടു കാര്യമില്ല. കോട്ടയത്തു കെ.സി.ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും രണ്ടു പട്ടിക തരുമ്പോൾ രണ്ടും പരിഗണിക്കേണ്ടേ എന്ന് ഉദാഹരണമായി നേതൃത്വം  ചോദിക്കുന്നു. 

അവസാനവട്ട ചർച്ചകളിൽ പങ്കാളിത്തം ഇല്ലാതായിപ്പോയതാണു ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. മുൻ പ്രസിഡന്റുമാർ എന്ന നിലയിൽ രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ എന്നിവരെ വിളിക്കണം എന്നതായിരുന്നു ആവശ്യം. അവരുമായി സംസാരിക്കുന്നതിനു വിരോധമില്ല, പക്ഷേ ഒരുമിച്ചിരുന്നു പട്ടിക തയാറാക്കാൻ കഴിയില്ലെന്നു നേതൃത്വം മറുപടി നൽകി. 

പഠന ക്യാംപ് 12 മുതൽ 

പുതുതായി നിയമിക്കപ്പെട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർക്കു കെപിസിസിയുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ പഠന ക്യാംപ് സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളുടെ ക്യാംപ്  12, 13 തീയതികളിൽ ആലുവ എടത്തല ശാന്തിഗിരി ക്യാംപ്  സെന്ററിലും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്  ജില്ലകളുടേത്  14, 15 തീയതികളിൽ കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡിലുള്ള അപ്പോളോ ഡിമോറയിലും നടക്കും.

English Summary : Congress state leadership assessment that some people trying to create problems saying block reorganization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com