ADVERTISEMENT

കൊച്ചി ∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പൂർവവിദ്യാർഥിനിയും എസ്എഫ്ഐ മുൻ നേതാവുമായ കെ.വിദ്യയ്ക്കെതിരെ ഇന്നലെ കാസർകോട് നീലേശ്വരത്തും കേസെടുത്തു. കരിന്തളം ഗവ. കോളജ് അധികൃതർ നൽകിയ പരാതിയിലാണിത്. കോളജിൽ വിദ്യ നൽകിയ പരിചയസർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാജാസ് കോളജ് അധികൃതർ അറിയിച്ചിരുന്നു. ഇതോടെ നടപടി ആവശ്യപ്പെട്ട് കരിന്തളം കോളജ് പ്രിൻസിപ്പൽ ഡോ.ജെയ്സൺ വി.ജോസഫ് പൊലീസിനും ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനും പരാതി നൽകുകയായിരുന്നു.

വിദ്യ വ്യാജരേഖ സമർപ്പിച്ച കോളജുകൾ അഗളി (പാലക്കാട്), നീലേശ്വരം (കാസർകോട്) എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലായതിനാൽ കേസ് അവിടേക്കു കൈമാറാനാണു കൊച്ചി പൊലീസിന്റെ തീരുമാനം. 2 കേസുകളും ഒരു ടീം അന്വേഷിക്കണോ എന്നു സർക്കാർ തീരുമാനിക്കണം. മഹാരാജാസ് കോളജിലെത്തി പൊലീസ് രേഖകൾ ശേഖരിച്ചു.

അതേസമയം, കേസെടുത്തു 3 ദിവസമായിട്ടും വിദ്യയെ കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നു വിമർശനമുയർന്നു. അതിനിടെ, വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന വാദമുയർത്തി വിദ്യ ഓൺലൈൻമാധ്യമത്തിലും പ്രത്യക്ഷപ്പെട്ടു.

എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് തന്റെ പേരിൽ ലഭിക്കാനുണ്ടായ സാഹചര്യവും സംഭവത്തിനു പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പി.എം.ആർഷോ തിരുവനന്തപുരത്തു ലോ ആൻഡ് ഓഡർ എഡിജിപിക്കു പരാതി നൽകി.

ഇന്നലെ രാത്രിയോടെ എഡിജിപി ഇതു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറി. കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു.

എന്റെ കയ്യിൽ സർട്ടിഫിക്കറ്റില്ല

‘ഈ വിഷയത്തിൽ ഔദ്യോഗികമായി എന്നെയാരും ബന്ധപ്പെട്ടിട്ടില്ല. എന്താണു സംഭവമെന്നു മാധ്യമങ്ങളിൽ കാണുമ്പോഴാണ് അറിയുന്നത്. എന്റെ കയ്യിൽ അങ്ങനെയൊരു സർട്ടിഫിക്കറ്റില്ല. കോളജിലെ ഇന്റർവ്യൂവിൽ പങ്കെടുത്തിട്ടുണ്ട്.’ – കെ.വിദ്യ

English Summary: Non bailable case against K. Vidya in Kasargod also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com