ക്യാമറയ്ക്കെന്ത് വിഐപി; 2 ദിവസം റോഡിൽ നിയമലംഘനം നടത്തിയത് 36 വിഐപി, സർക്കാർ വാഹനങ്ങൾ
Mail This Article
തിരുവനന്തപുരം∙ നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങിയ വിഐപി പട്ടികയിൽ എംപിമാരും എംഎൽഎമാരും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രം വിഐപികളുടേതും സർക്കാരിന്റേതുമൾപ്പെടെ 36 വാഹനങ്ങൾ നിയമലംഘനത്തിന് ക്യാമറയുടെ കണ്ണിൽപെട്ടു. ചെലാൻ തയാറായാൽ മാത്രമേ വിവരം ലഭിക്കുകയുള്ളുവെന്നതിനാൽ എന്തു നിയമലംഘനമാണ് എന്നു വ്യക്തമല്ല.
നിയമലംഘനം നടത്തിയ വിഐപി വാഹനങ്ങൾ:
∙ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ പേരിലുള്ള എംപി ബോർഡുള്ള കാർ (കെഎൽ 14 വൈ 3636)
∙ എറണാകുളം എംപി ഹൈബി ഇൗഡന്റെ എംപി ബോർഡ് സ്ഥാപിച്ച കാർ (കെഎൽ 07 ബിഎസ് 0099)
∙ തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലിന്റെ കാർ (കെഎൽ 60 ടി 1943)
∙ തമിഴ്നാട്ടിൽനിന്നുള്ള ഒരു എംഎൽഎയുടെ വാഹനം വയനാട്ടിലെത്തി നിയമലംഘനം നടത്തി.
∙ കോഴിക്കോട് കൊടുവള്ളിയിൽ എംഎൽഎ ബോർഡ് വച്ച കാർ (കാർ എംഎൽഎയുടെ പേരിലല്ല).
∙ മൂവാറ്റുപുഴ നഗരസഭാ ചെയർമാന്റെ ബോർഡ് വച്ച വാഹനം.
∙ മാവേലിക്കരയിൽ തഹസിൽദാരുടെ ബോർഡ് വച്ച വാഹനം (വാഹനം ജില്ലാ കലക്ടറുടെ പേരിൽ).
∙ കൊട്ടാരക്കരയിൽ പൊലീസ് വാഹനം (സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലാണ് വാഹനം).
∙ സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ വാഹനം.
∙ ചേലക്കര, പഴയന്നൂർ, താമരക്കുളം, എഴുകോൺ പഞ്ചായത്തുകളുടെ വാഹനം.
∙ വടകര നഗരസഭ, തിരുവനന്തപുരം കോർപറേഷൻ എന്നിവയുടെ വാഹനം.
3000 പേർക്ക് ചെലാൻ
തിരുവനന്തപുരം ∙ റോഡിലെ ക്യാമറയിൽ നിയമലംഘനത്തിന് കുടുങ്ങിയവർക്ക് ഇന്നലെ മുതൽ ചെലാൻ അയച്ചുതുടങ്ങി. മൂവായിരത്തോളം പേർക്കാണ് ഇന്നലെ ചെലാനും എസ്എംഎസും അയച്ചത്. ചെലാൻ അയയ്ക്കുന്നതിലെ പിഴവുകൾ ഇന്നലെ ഉച്ചയോടെ നാഷനൽ ഇൻഫർമാറ്റിക് സെന്റർ (എൻഐസി) പരിഹരിച്ചു.
അവലോകനയോഗം ഇന്ന്
തിരുവനന്തപുരം ∙ റോഡ് ക്യാമറ പ്രവർത്തനം അവലോകനം ചെയ്യാൻ ഇന്നു രാവിലെ 11 നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേരും.
∙ ‘വിഐപികൾക്കു പ്രത്യേക പരിഗണനയില്ലെന്ന് ആദ്യമേ അറിയിച്ചതാണ്. ക്യാമറയിൽപ്പെട്ടിട്ടുള്ളവർ നിയമപ്രകാരമുള്ള പിഴ അടയ്ക്കണം’’. – ഗതാഗതമന്ത്രി ആന്റണി രാജു
English Summary: Traffic violation by 36 vip and government vehicles