ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ അനുമതിയില്ലാതെ 2021ൽ കെഎസ്ഇബി നടപ്പാക്കിയ ശമ്പള, പെൻഷൻ പരിഷ്കരണം 15,184 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും ഇതു വൈദ്യുതി ഉപയോഗിക്കുന്നവർക്കു മേൽ യൂണിറ്റിന് 6.46 രൂപ വരെ അധിക നിരക്കായി വരുമെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തി. 

മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു ശമ്പളം പരിഷ്കരിച്ച ബോർഡ് ഓഫ് ഡയറക്ടേഴ്സിനെതിരെ കർശന നടപടി വേണമെന്നും അധിക ബാധ്യതയായി വന്ന പണം ഉൗർജ വകുപ്പ് കെഎസ്ഇബിക്കു നൽകുന്ന സാമ്പത്തിക സഹായത്തിൽനിന്നു വെട്ടിക്കുറയ്ക്കണമെന്നും സർക്കാർ ജീവനക്കാർക്കു ലഭിക്കുന്നതിനെക്കാൾ കൂടുതൽ തുക ശമ്പള പരിഷ്കരണത്തിലൂടെ കെഎസ്ഇബി ജീവനക്കാർക്കു കിട്ടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സിഎജി നിർദേശിച്ചു. സർക്കാരിനു കൈമാറിയ കരടു റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതോടെയാണു പൊതുരേഖയാകുക. 

റിപ്പോർട്ടിൽ നിന്ന്: സംസ്ഥാന സർക്കാരും ധനവകുപ്പും സിഎജിയും പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും തോന്നുംപടി ശമ്പള പരിഷ്കരണം നടപ്പാക്കുന്നത് ആവർത്തിക്കുകയാണ് കെഎസ്ഇബി. അനധികൃതമായി ശമ്പളവും പെൻഷനും വർധിപ്പിച്ചതു കാരണം, വരുമാനത്തിന്റെ 23 ശതമാനമായിരുന്ന ശമ്പള, പെൻഷൻ ചെലവ് ഒറ്റയടിക്ക് 46 ശതമാനത്തിലേക്കു കുതിച്ചു. 2018 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം കൂട്ടിയതിനാൽ കുടിശികയായി 1,011 കോടിയാണു നൽകേണ്ടി വന്നത്. ഇപ്രകാരം എല്ലാ ചെലവുകളും ദീർഘകാലത്തേക്കു സൃഷ്ടിക്കുന്ന അധിക ബാധ്യതയാണ് 15,184 കോടി. വൈദ്യുതി വിൽപന മാത്രമാണ് കെഎസ്ഇബിയുടെ ജോലിയെന്നതിനാൽ നിരക്ക് കൂട്ടിയേ അധിക ശമ്പളത്തിനുള്ള പണം കണ്ടെത്താൻ കഴിയൂ. 

2016 ൽ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിനു പോലും ഇതുവരെ സർക്കാർ അംഗീകാരം നൽകാതിരിക്കെയാണ് 2021ൽ അടുത്ത പരിഷ്കരണത്തിനു ബോർഡ് തയാറായത്. നഷ്ടത്തിലോടുന്ന കമ്പനിയാണെന്നതു പോലും ചിന്തിക്കാതെ, സംസ്ഥാന സർക്കാർ ജീവനക്കാർക്കു നൽകുന്നതിനെക്കാൾ ഉയർന്ന തോതിലാണ് വേതനം വർധിപ്പിച്ചത്. ഇതിൽ ഇടപെടേണ്ട ഉൗർജ വകുപ്പ് എല്ലാത്തിനും കണ്ണടച്ചു കൊടുത്തു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 7% മാത്രം ക്ഷാമബത്ത ലഭിക്കുമ്പോൾ കെഎസ്ഇബി 5% അധികം ക്ഷാമ ബത്ത അനുവദിച്ചു. ആകെ 19% ക്ഷാമബത്തയാണു ലഭിക്കുന്നത്. ഇതു കാരണം വർഷം 191 കോടിയാണ് അധിക ബാധ്യത.

സർക്കാർ വകുപ്പിലെ ഡ്രൈവറുടെ ശമ്പള സ്കെയിൽ 27,900–63,700 ആയിരിക്കെ കെഎസ്ഇബി ഡ്രൈവർക്ക് 36,000–76,400 രൂപയാണ് പുതുക്കിയ ശമ്പളം. 2020 മാർച്ചിലെ കണക്കു പ്രകാരം 6,498 കോടി രൂപയുടെ നഷ്ടത്തിലോടുമ്പോഴാണ് ഇൗ പരിഷ്കരണത്തിനു ബോർഡ് തയാറായത്. എൻ.എസ്.പിള്ള കെഎസ്ഇബി ചെയർമാൻ ആയിരിക്കെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. സർക്കാരിന്റെ അനുമതിയില്ലാതെ ശമ്പളം പരിഷ്കരിച്ചതിനെ പിന്നീടു ചെയർമാനായി ചുമതലയേറ്റ ബി.അശോക് എതിർത്തിരുന്നു. 

English Summary: KSEB salary revision illegal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com