നേപ്പാളിൽ നിന്നു ബോംബ് ഭീഷണി; വിമാനം 4 മണിക്കൂർ വൈകി

Mail This Article
നെടുമ്പാശേരി ∙ പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ ബോംബുണ്ട് എന്ന ഫോൺ സന്ദേശം വിമാനത്താവളത്തിൽ ആശങ്കയുണ്ടാക്കി. പരിശോധനകളെ തുടർന്നു വിമാനം 4 മണിക്കൂർ വൈകി. ഭീഷണിസന്ദേശം എത്തിയത് നേപ്പാളിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്നലെ രാവിലെ 10.30ന് ബെംഗളൂരുവിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന് സുരക്ഷാ വിഭാഗമായ സിഐഎസ്എഫിന്റെ കൺട്രോൾ റൂമിലേക്ക് സന്ദേശം എത്തിയത്. റൺവേയിലേക്ക് നീങ്ങിത്തുടങ്ങിയ വിമാനം ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് യാത്ര മതിയാക്കി വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി.
വിമാനത്താവളത്തിലെ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിടിഎസി) എയർപോർട്ട് ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. യാത്രക്കാരായ കുഞ്ഞ് ഉൾപ്പെടെയുള്ള 139 പേരെ വിമാനത്തിൽ നിന്ന് ഇറക്കി സെക്യൂരിറ്റി ഏരിയയിലേക്കു മാറ്റി.
വിമാനത്തിൽ കയറ്റിയ ബാഗേജും മറ്റും വീണ്ടും പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 2.25ന് വിമാനം ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. നെടുമ്പാശേരി പൊലീസ് കേസെടുത്തു.
English Summary : Bomb threat from Nepal, flight was delayed by four hours