ഭൂരിപക്ഷത്തെ കുറിച്ച് മിണ്ടാതെ മന്ത്രി, മൗനം പാലിച്ച് ജെയ്ക്ക്: ആവേശമൊഴിഞ്ഞ ഗ്രൗണ്ടായി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്

Mail This Article
കോട്ടയം ∙ തീ കൊളുത്തിയപ്പോഴേക്കും നനഞ്ഞുപോയ തിരി പോലെയായിരുന്നു ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ അന്തരീക്ഷം. ആദ്യ ഫലസൂചന മുതൽ ഒരിക്കൽപോലും പ്രതീക്ഷ നൽകാതെ കുതിച്ച ലീഡ് കണക്കുകളും വോട്ടെണ്ണും മുൻപു തുടങ്ങിയ യുഡിഎഫ് ആഘോഷവും നിസ്സംഗഭാവത്തിലാണ് എൽഡിഎഫ് ചേരി നോക്കിനിന്നത്. അവകാശവാദങ്ങളില്ലാതെ, അട്ടിമറികൾ പ്രതീക്ഷിക്കാതെ, പേരിനൊരു കൊടി പോലും ഒരുക്കിവയ്ക്കാതെ ആവേശമൊഴിഞ്ഞ ഗ്രൗണ്ടായിരുന്നു സിപിഎം ഓഫിസ്.
കഴിഞ്ഞ രണ്ടു തവണത്തെയും പോലെ പുതുപ്പള്ളിയുടെ ചൂട് എത്താത്ത, തിരഞ്ഞെടുപ്പു കാറ്റില്ലാത്ത കോട്ടയം നഗരമധ്യത്തിലെ പാർട്ടി ഓഫിസിലാണു ജെയ്ക് ജനവിധി കേട്ടറിഞ്ഞത്. വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണു ചുറ്റുമുണ്ടായിരുന്നത്. വോട്ടെണ്ണൽ തുടങ്ങും മുൻപേ മണർകാട്ടെ വീട്ടിൽ നിന്നു കോട്ടയത്തെ ജില്ലാ കമ്മിറ്റി ഓഫിസിലെത്തി. മന്ത്രി വി.എൻ.വാസവനോടൊപ്പം പ്രാതൽ കഴിച്ച ശേഷം ഇരുവരും ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ മുറിയിലെ ടിവിക്കു മുന്നിലിരുന്നു. തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു ചോദിച്ചപ്പോൾ ‘കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ’ എന്നു മന്ത്രി വാസവൻ. ഭൂരിപക്ഷത്തെക്കുറിച്ചു മന്ത്രി ഒന്നും മിണ്ടിയതുമില്ല.
വോട്ടെണ്ണിത്തുടങ്ങും മുൻപേ യുഡിഎഫ് ആഘോഷം തുടങ്ങിയല്ലോ എന്ന ചോദ്യത്തിന്, ‘ഇതു വൈകുന്നേരം വരെ കാണണം’ എന്നു ചിരിയൊതുക്കി മറുപടി. തുടക്കം മുതൽ മൗനം പാലിച്ച് കുശലാന്വേഷണങ്ങൾ ചിരിയിലൊതുക്കി ജെയ്ക്. വോട്ടെണ്ണൽ തുടങ്ങി ആദ്യഫലസൂചന സ്ക്രീനിൽ. പാർട്ടി ചാനലിന്റെ ഗ്രാഫിക്സ് വിൻഡോയിൽ യുഡിഎഫ് ലീഡ് ഉയരുന്നതിനൊപ്പം ജെയ് ക്കിന്റെ മുഖത്തു ഗൗരവം കൂടിവന്നു. പിന്നീടു സെക്രട്ടറിയുടെ മുറിയിൽ നിന്ന് ഓഫിസ് സ്വീകരണമുറിയിലെ ടിവിക്കു പിന്നിൽ നിരന്ന ചാനൽ ക്യാമറകൾക്കു മുന്നിലേക്കു ജെയ്ക് എത്തി. മന്ത്രി വി.എൻ.വാസവൻ ഓഫിസ് മുറിയിൽ തുടർന്നു. അപ്പോഴേക്കും അയർക്കുന്നം പഞ്ചായത്തിലെ ആദ്യ ബൂത്തുകൾ എണ്ണിത്തുടങ്ങി.
അയർക്കുന്നത്തു ചാണ്ടിയുടെ ഭൂരിപക്ഷം 2000ൽ താഴെയായാൽ മത്സരം കടുക്കുമെന്നുറപ്പിക്കാമെന്നു പ്രവർത്തകരുടെ കമന്റ്. തൊട്ടടുത്ത സെക്കൻഡിൽ വോട്ടിങ് യന്ത്രത്തിലെ ആദ്യഫലം വന്നു– ചാണ്ടി ഉമ്മന് 2236 വോട്ടിന്റെ ലീഡ്. വരാനിരിക്കുന്ന തരംഗത്തിന്റെ സൂചന വെളിവാക്കുന്നതായിരുന്നു ആ ലീഡ്. കേരള കോൺഗ്രസ് നേതാവ് ജോസഫ് ചാമക്കാല കയ്യിലെ ചെറിയ പുസ്തകത്തിൽ ഓരോ ലീഡ് മാറുന്നതും കുറിച്ചെടുക്കുന്നു. ലീഡ് റോക്കറ്റായതോടെ കുറിപ്പു നിലച്ചു. ജെയ്ക് സി.തോമസിന്റെ സ്വന്തം ബൂത്തിൽ ചാണ്ടി ഉമ്മനു ലീഡ് 146 വോട്ട് എന്ന കണക്കുകളും വന്നതോടെ മണ്ഡലത്തിൽ തരംഗമല്ല, യുഡിഎഫ് സൂനാമിയാണ് ആഞ്ഞടിക്കുന്നതെന്ന തിരിച്ചറിവിലേക്ക് എൽഡിഎഫ് പാളയമാകെ എത്തിച്ചേർന്നിരുന്നു.
ലീഡ് നില 25000 വിട്ട് ഉയർന്നതോടെ ചാനൽ ക്യാമറകളുടെ മുന്നിൽ നിന്നു ജെയ്ക് വീണ്ടും സെക്രട്ടറിയുടെ മുറിയിലേക്കു പിൻവാങ്ങി. ഇനി അറിയേണ്ടതു തോൽവിയുടെ ആഴം മാത്രം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ചാണ്ടി ഉമ്മൻ വിജയിച്ചതായി ചാനൽ സ്ക്രോൾ എത്തി. പിന്നെയും അര മണിക്കൂറോളം കഴിഞ്ഞാണു ജെയ്ക് പുറത്തെത്തി മാധ്യമങ്ങളെ കണ്ടത്.
English Summary : CPM District Committee Office after puthuppally byelection result announcement