എഐ ക്യാമറ പദ്ധതി: ആദ്യ ഗഡു 11.79 കോടി കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുമതി

Mail This Article
കൊച്ചി∙ എഐ ക്യാമറ പദ്ധതിയിൽ ആദ്യ ഗഡുവായ 11.79 കോടി രൂപ കെൽട്രോണിനു നൽകാൻ ഹൈക്കോടതിയുടെ അനുമതി. എഐ ക്യാമറ ഇടപാടിൽ അഴിമതിയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയാണു ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കും അനുമതിയെന്നു ഹൈക്കോടതി വ്യക്തമാക്കി. ഹർജി 18ന് വീണ്ടും പരിഗണിക്കും. കോടതിയുടെ തുടർ ഉത്തരവില്ലാതെയോ കോടതിയെ അറിയിക്കാതെയോ കരാറുകാർക്കു പണം നൽകുന്നത് ഹൈക്കോടതി ജൂണിൽ തടഞ്ഞിരുന്നു.
കെൽട്രോണിന് ആദ്യഗഡു നൽകേണ്ട സമയമാണെന്നും തുക നൽകാൻ അനുമതി നൽകണമെന്നും സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് അറിയിച്ചു. 2020ൽ പദ്ധതി നടപടികൾ തുടങ്ങിയെങ്കിലും ഇപ്പോഴാണ് ഹർജിക്കാർ എതിർപ്പുമായി വരുന്നതെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണു ഹൈക്കോടതി തുക നൽകാൻ അനുമതി നൽകിയത്.
എന്നാൽ പദ്ധതിയുടെ സോഫ്റ്റ്‌വെയർ, ഉപകരണങ്ങൾ എന്നിവയുടെ ഗുണമേന്മ സംബന്ധിച്ചു സർക്കാർ വൻ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും 238 കോടി രൂപ പദ്ധതിക്കായി ചെലവാക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ മതിയായ പ്രയോജനമുണ്ടോയെന്നു വ്യക്തമാക്കുന്നില്ലെന്നു എതിർ സത്യവാങ്മൂലത്തിൽ വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.
എഐ ക്യാമറ സ്ഥാപിച്ചെന്നാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും സാധാരണ റഡാർ ക്യാമറ മാത്രമാണിവ. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളെ കബളിപ്പിക്കാനുമാണ് ‘എഐ’ എന്ന് ഉപയോഗിക്കുന്നത്. ഏതു രീതിയിൽ കണക്കാക്കിയാലും ഉപകരണങ്ങൾക്കും സോഫ്‌റ്റ്‌വെയറിനും അറ്റകുറ്റപ്പണിക്കും ഉൾപ്പെടെ 51 കോടി മാത്രമേ ചെലവ് വരികയുള്ളൂ– സതീശൻ വ്യക്തമാക്കി.
English Summary: AI camera project: High Court allows first installment of 11.79 crores to Keltron