കൈവശഭൂമിയിൽനിന്ന് മരംമുറി; വനം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനുമതി നൽകിയെന്ന് ആരോപണം

Mail This Article
അടിമാലി∙ കാട്ടാനശല്യത്തിന്റെ മറവിൽ കൈവശഭൂമിയിൽ നിന്ന് മരം മുറിച്ചു മാറ്റുന്നതിനു വനപാലകർ കൈക്കൂലി വാങ്ങി വാക്കാൽ അനുമതി നൽകിയെന്ന് ആരോപണം. ഒരു ലോഡിന് 30,000 രൂപ വീതം വാങ്ങി ഇരുപതിലേറെ ലോഡ് തടികൾ കടത്തിക്കൊണ്ടുപോകുന്നതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നാണു ആരോപണം. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിനു കീഴിലെ വാളറ ഫോറസ്റ്റ് ഓഫിസ് പരിധിയിൽ വരുന്ന പഴമ്പിള്ളിച്ചാലിലാണു മരംമുറി നടന്നത്. കൈവശമുള്ള പട്ടയഭൂമിയിൽ നിന്നു മരം മുറിക്കാൻ നിയന്ത്രണമുണ്ട്.
കൈക്കൂലിപ്പണം വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വനംവകുപ്പിലെ ജീവനക്കാർ തന്നെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെ (സിസിഎഫ്) വിവരമറിയിക്കുകയും തുടർന്നു കേസിൽ നിന്ന് തലയൂരാനായി വനപാലകർ നടത്തിയ റെയ്ഡിൽ 5 ലോഡ് മരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 6 മാസം മുൻപാണു മരംമുറി തുടങ്ങിയത്.
ഇതിനു സമാനമായ മരംമുറി ഒഴുവത്തടം, പടിക്കപ്പ്, കാഞ്ഞിരവേലി പ്രദേശങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്നതായും വിവരമുണ്ട്.
എന്നാൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണത്തിന് അടിസ്ഥാനമില്ലെന്നും പഴമ്പിള്ളിച്ചാലിൽ നടന്ന മരംമുറിയുമായി ബന്ധപ്പെട്ട് 3 കേസുകൾ റജിസ്റ്റർ ചെയ്യുകയും ഒരു ജീപ്പ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ടെന്നും നേര്യമംഗലം റേഞ്ച് ഓഫിസർ അറിയിച്ചു.
English Summary : Alleged that permission was given by forest officials took bribes