പ്രതിപക്ഷനേതാവായി സതീശന്റെ പ്രകടനം മെച്ചപ്പെട്ടത്: തിരുവഞ്ചൂർ

Mail This Article
കോട്ടയം ∙ പ്രതിപക്ഷനേതാവ് എന്ന നിലയിൽ വി.ഡി.സതീശന്റെ പ്രകടനം മെച്ചപ്പെട്ടതാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. സതീശൻ കാര്യങ്ങൾ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട് . സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടാനും ബിജെപിക്കു മറുപടി നൽകാനും കഴിയുന്നുണ്ട്. അതാണു പ്രതിപക്ഷ നേതാവിനു വേണ്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയുടെ പേരാണ് മനസ്സിലുണ്ടായിരുന്നതെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ പറയുന്നത്.
സീനിയോറിറ്റി അനുസരിച്ച് താനാണ് പ്രതിപക്ഷനേതാവ് ആകേണ്ടിയിരുന്നത് എന്ന അഭിപ്രായമില്ല. സതീശന്റേത് മെച്ചപ്പെട്ട പ്രകടനമാണ്– തിരുവഞ്ചൂർ പറഞ്ഞു
ഉമ്മൻ ചാണ്ടി അറിയാതെയാണോ പ്രതിപക്ഷനേതാവിനെ തീരുമാനിച്ചതെന്ന കാര്യം അറിയില്ല. പ്രതിപക്ഷനേതാവ് ആരാകണം എന്നതിനെക്കുറിച്ച് അഭിപ്രായം തേടിയത് ഹൈക്കമാൻഡിന്റെ പ്രതിനിധിയാണ്. പ്രതിനിധിയുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടി പ്രസിഡന്റ് തീരുമാനമെടുക്കും. ആ റിപ്പോർട്ടിലെ ഉള്ളടക്കം എന്തായിരുന്നുവെന്നും അറിയില്ല– തിരുവഞ്ചൂർ പറഞ്ഞു. പുതുപ്പള്ളിയിലെ വിജയശിൽപികൾ സതീശനും കെ.സുധാകരനുമാണ്. കോട്ടയം ഡിസിസിയിലെ വാർത്താ സമ്മേളനത്തിനിടെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായുള്ള തർക്കം ഒറ്റപ്പെട്ട സംഭവമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തിയെന്ന നിലയിൽ മിടുക്കിയാണ്. അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് പൂർണ യോജിപ്പാണുള്ളത്. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
English Summary : Thiruvanchoor Radhakrishnan says VD Satheesan's performance as opposition leader is better