സഹകരണ ബാങ്കുകളിൽ 500 കോടിയുടെ കള്ളപ്പണ ഇടപാട്: സതീശൻ

Mail This Article
തിരുവനന്തപുരം ∙ കരുവന്നൂർ കൂടാതെ തൃശൂർ ജില്ലയിലെ ഒട്ടേറെ സഹകരണ ബാങ്കുകളിൽ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണു സിപിഎമ്മിനുള്ളത്. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ സിപിഎം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർത്തു. ബാങ്ക് കൊള്ള സംബന്ധിച്ച് 2011ൽ തന്നെ സിപിഎമ്മിനു വ്യക്തമായ അറിവുണ്ടായിരുന്നെങ്കിലും നടപടിയെടുത്തില്ല. കൊള്ളമുതലിന്റെ പങ്കു പറ്റിയ സിപിഎം അന്നു മുതൽ ഇന്നു വരെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിച്ചു പോരുകയാണ്.
കരുവന്നൂരിലെ തട്ടിപ്പ് അത്ര വലിയ സംഭവമാണോ എന്നാണു മന്ത്രി എം.ബി.രാജേഷിന്റെ ചോദ്യം. ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട നിക്ഷേപകരുടെ മുഖത്തടിക്കുകയാണ് ഈ മന്ത്രി. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണു കരുവന്നൂരെന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ അഭിപ്രായമാണോ സിപിഎമ്മിനും സർക്കാരിനും ഉള്ളതെന്നു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: VD Satheesan against Co-Operative Bank frauds in Thrissur