പീഡനക്കേസിൽ അറസ്റ്റ് വൈകിപ്പിച്ചു; ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Mail This Article
കുമളി ∙ പീഡനപരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതിനു പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ സസ്പെൻഡ് ചെയ്തു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട രാജസ്ഥാൻ സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിലാണു നടപടി. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കുമളി എസ്ഐ പി.ഡി.അനൂപ്മോനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
മേയ് 8ന് ആണു യുവതി കുമളി പൊലീസിൽ പരാതി നൽകിയത്. കട്ടപ്പനയിൽ വസ്ത്ര വ്യാപാരം നടത്തുന്ന പാലാ പൂവരണി സ്വദേശി മോളേപ്പറമ്പിൽ മാത്യു ജോസ് (36), കുമളി ചെങ്കര കുരിശുമല പുതുവൽ സ്വദേശി കെ.സക്കീർമോൻ (24) എന്നിവരായിരുന്നു പ്രതികൾ. കേസെടുത്ത എസ്ഐ 9നു പ്രതികളുടെ താമസസ്ഥലത്തെത്തി മൊബൈൽ, ഐപാഡ് തുടങ്ങിയവ പിടിച്ചെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. അന്നുതന്നെ പ്രതികൾ ഒളിവിൽപോയി.
പ്രതികളോടു പിറ്റേന്ന് ഓഫിസിലെത്തി തന്നെ കാണണമെന്നു പറയാനാണു ഡിവൈഎസ്പി നിർദേശം നൽകിയതെന്നും ഇത് കൈക്കൂലി വാങ്ങാനുള്ള ശ്രമമായിരുന്നെന്നും ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തി. ഒളിവിൽ പോയ പ്രതികളെ ജൂൺ 15നു ഡൽഹിയിൽ നിന്നു പിടികൂടിയിരുന്നു.
English Summary: Peerumedu DySP suspended