കള്ളക്കടത്തുസ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 4 പേർ പിടിയിൽ

Mail This Article
നെടുമ്പാശേരി ∙ കള്ളക്കടത്തുസ്വർണവുമായി വിദേശത്തു നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ 4 പേർ പൊലീസിന്റെ പിടിയിൽ. പാലക്കാട് പള്ളിപ്പുറം പേഴുംകര മുല്ലവളപ്പിൽ ഫഹദ് (സലാം–27), തൃശൂർ കൊച്ചണ്ടൂർ വടുതല വാളങ്ങാട്ടുപറമ്പിൽ മുഹമ്മദ് ഷാഹിൻ (30), തൃശൂർ വടക്കേക്കാട് ചൂത്തംകുളം പൂവംകുഴിയിൽ ഫസീർ ബാബു (30), തൃശൂർ ഇടക്കഴിയൂർ കപ്പലങ്ങാട്ട് വീട്ടിൽ നിഖിൽ (31) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് എത്തിയതാണു കോട്ടയം സ്വദേശി റജീന. റജീന ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് ഒരു കിലോഗ്രാം സ്വർണമാണു വിദേശത്തു നിന്നു കടത്താൻ ശ്രമിച്ചത്. കസ്റ്റംസിനെ വെട്ടിച്ചു പുലർച്ചെ ഒരുമണിയോടെ വിമാനത്താവള ടെർമിനലിനു പുറത്തിറങ്ങിയതോടെ 4 യുവാക്കളും ചേർന്നു റജീനയെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചു.
ബഹളം കേട്ടു വിമാനത്താവളത്തിലുണ്ടായിരുന്ന പൊലീസ് 4 യുവാക്കളെയും റജീനയെയും കസ്റ്റഡിയിലെടുത്തു. റജീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തി. സ്വർണമിശ്രിതം നിറച്ച 4 ക്യാപ്സ്യൂളുകളാണ് ഇവർ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. എസ്ഐമാരായ കെ.രാജേഷ്കുമാർ, സി.ആർ.ഹരിദാസ്, എൽദോ പോൾ, സീനിയർ സിപിഒമാരായ പ്രീത, സി.സജീവ്, ശ്രീജു രാജൻ, അരുൺ രവികുമാർ, ജെഫിൻ ജോയ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
English Summary: Four persons arrested while trying to kidnap the young woman who arrived with smuggled gold