ബില്ലുകൾ അനന്തമായി പിടിച്ചുവയ്ക്കുന്നു; ഗവർണർ– സർക്കാർ പോര് സുപ്രീം കോടതിയിലേക്ക്

Mail This Article
തിരുവനന്തപുരം ∙ നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിന്റെ സേവനം തേടും. എട്ടു ബില്ലുകളാണു ഗവർണറുടെ ഒപ്പു കാത്തു കിടക്കുന്നത്. ഇതിൽ മൂന്നെണ്ണം 22 മാസമായി രാജ്ഭവനിലുണ്ട്. ഈ കാലതാമസം പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്തതാണ്. ഗവർണറുടെ സമീപനം കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ ആവശ്യപ്പെട്ട പ്രകാരം മന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ സന്ദർശിച്ചു ബില്ലുകളിൽ സ്പഷ്ടീകരണം നൽകിയ ശേഷവും തീരുമാനമുണ്ടായിട്ടില്ല. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനമുൾപ്പെടെ സ്തംഭനാവസ്ഥയിലാക്കി. സാധാരണഗതിയിൽ ഇത്തരം ബില്ലുകൾക്ക് ഉടൻ അംഗീകാരം തരേണ്ടതാണ്.തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ ഉപദേശപ്രകാരമാണു ഗവർണർ അദ്ദേഹത്തിനു വിവേചനാധികാരമുള്ള മേഖലകളിൽ ഒഴികെ പ്രവർത്തിക്കേണ്ടതെന്നു ഭരണഘടനയിൽ വ്യക്തമാണ്.
ഭരണഘടനാവിരുദ്ധമോ, ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്നതോ ആയ വകുപ്പ് ബില്ലിലുണ്ടെങ്കിൽ നടപടിയെടുക്കാൻ ഗവർണർക്ക് അവകാശമുണ്ട്. സാധാരണ ബില്ലുകൾക്ക് അംഗീകാരം നൽകാത്തതു സർക്കാരിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നിയമപരമായ മാർഗം തേടാതെ നിവൃത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Governor - Kerala Government battle to Supreme Court