പട്രോളിങ് വാഹനം തെരുവുവിളക്കിന്റെ തൂണിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Mail This Article
തിരുവനന്തപുരം ∙ പാളയം എകെജി സെന്ററിനു സമീപം പൊലീസ് വാഹനം നിയന്ത്രണം വിട്ടു തെരുവ് വിളക്കിന്റെ തൂണിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം. 2 പേർക്കു പരുക്കേറ്റു. വാഹനത്തിനു പിന്നിലിരുന്ന സിറ്റി കൺട്രോൾ റൂം സീനിയർ സിവിൽ പൊലീസ് ഓഫിസർ അമരവിള കാട്ടിലുവിള ശാന്തത്തിൽ എൻ.എസ്.അജയകുമാർ (44) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.20 നായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അഖിൽ, ഗ്രേഡ് എസ്ഐ: ജി.വിജയകുമാർ എന്നിവർക്കാണു പരുക്കേറ്റത്. വിജയകുമാർ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദേശീയപാതയിൽ പട്രോളിങ് നടത്തുന്ന ബൈപാസ് ബീക്കൺ വിഭാഗത്തിൽപെടുന്ന കാറാണ് അപകടത്തിൽപെട്ടത്.
രാത്രി ഡ്യൂട്ടിക്കു ശേഷം വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ എസ്എപി ക്യാംപിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എകെജി സെന്റർ കഴിഞ്ഞുള്ള വളവിൽ വെള്ളക്കെട്ടായിരുന്നു. ഇതൊഴിവാക്കി വാഹനമെടുക്കുമ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ തെരുവു വിളക്കിന്റെ തൂണിലിടിച്ചു. അപകടം നടക്കുമ്പോൾ പിന്നിലെ സീറ്റിലായിരുന്നു അജയകുമാർ. ഇടിയുടെ ആഘാതത്തിൽ അജയകുമാറിന്റെ തല വാഹനത്തിന്റെ വശത്ത് ഇടിച്ചു. ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം നടത്തി.
സീറ്റ്ബെൽറ്റ് ധരിച്ചില്ലെന്നാണു സൂചന. ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.
അമ്മ: ശാന്തകുമാരിയമ്മ. അച്ഛൻ: പരേതനായ നാരായണപിള്ള. ഭാര്യ: എസ്.കൃഷ്ണപ്രിയ (അക്കൗണ്ട്സ് മാനേജർ, ബീക്കൺസ് പ്രൊജക്ട്). മക്കൾ: അതുൽ ഈശ്വർ, അചിന്ത് കൃഷ്ണ.
English Summary: Police officer died when his patrol vehicle hit a street lamp pole