ശ്രുതിതരംഗം പദ്ധതി: കോക്ലിയർ ഇംപ്ലാന്റ് ചെയ്തു തുടങ്ങിയെന്ന് ആരോഗ്യമന്ത്രി

Mail This Article
കണ്ണൂർ ∙ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു (എസ്എച്ച്എ) കീഴിൽ ശ്രുതിതരംഗം പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയകൾ ചെയ്തു തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സോഷ്യൽ സെക്യൂരിറ്റി മിഷനിലും (കെഎസ്എസ്എം) എസ്എച്ച്എയിലും ലഭിച്ച അപേക്ഷകളിൽ 44 പേർക്കു ശസ്ത്രക്രിയ നടത്താൻ പദ്ധതിയുടെ സാങ്കേതിക സമിതി അംഗീകാരം നൽകിയിട്ടുണ്ട്. ഈ കുട്ടികളുടെ ശസ്ത്രക്രിയകളാണു ചെയ്തു തുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. ശ്രുതിതരംഗം പദ്ധതി എസ്എച്ച്എയ്ക്ക് കൈമാറിയ ശേഷം സംസ്ഥാനത്ത് ഒരു കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ പോലും നടക്കാത്തതും ഒരാളുടെ പോലും ഉപകരണം അറ്റകുറ്റപ്പണി ചെയ്തു കൊടുക്കാത്തതും ചൂണ്ടിക്കാട്ടി മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഡി.കെ.മുരളി എംഎൽഎയുടെ ചോദ്യത്തിന് സെപ്റ്റംബർ 13ന് ആരോഗ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലും ഇക്കാര്യം വ്യക്തമായിരുന്നു.
ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പ്രോസസർ അപ്ഗ്രേഡിങ് അപേക്ഷകളിലും വൈകാതെ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രികളും സ്വകാര്യ മേഖലയിലെ എറണാകുളം ഡോ. നൗഷാദ് ഇഎൻടി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച് സെന്റർ, കോഴിക്കോട് ഡോ. മനോജ് ഇഎൻടി സൂപ്പർ സ്പെഷ്യൽറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച് സെന്റർ, പെരിന്തൽമണ്ണ അസെന്റ് ഇഎൻടി ഹോസ്പിറ്റൽ എന്നീ ആശുപത്രികളുമാണ് ശ്രുതിതരംഗം പദ്ധതിയിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന എംപാനൽ ചെയ്തിട്ടുള്ളത്. അറ്റകുറ്റപ്പണിക്കുള്ള അപേക്ഷകളും ഗുണഭോക്താക്കൾക്ക് ഈ ആശുപത്രികൾ വഴി എസ്എച്ച്എയ്ക്ക് സമർപ്പിക്കാം. അപേക്ഷാ ഫോമുകളും സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
English Summary: Shruti Tarangam Project: Health Minister says cochlear implants have started