ചങ്ങനാശേരിയിൽ ജഡ്ജിയുടെ ചേംബറിലേക്കു തള്ളിക്കയറാൻ ശ്രമം; കോടതിമുറിയിൽ പ്രതി പൊലീസുകാരനെ വെട്ടി
Mail This Article
ചങ്ങനാശേരി ∙ ജഡ്ജിയുടെ ചേംബറിലേക്കു തള്ളിക്കയറാനുള്ള ശ്രമം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു കോടതിക്കുള്ളിൽ വെട്ടേറ്റു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജയനാണു പരുക്കേറ്റത്. ആക്രമണം നടത്തിയ കാരാപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണു സംഭവം.
താൻ പ്രതിയായിരുന്ന പഴയ കേസുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണു രമേശൻ കോടതിയിലെത്തിയതെന്നു പൊലീസ് പറയുന്നു. ആദ്യ സിറ്റിങ് അവസാനിച്ച് കോടതി പിരിയുമ്പോഴാണ് ഇയാൾ എത്തിയത്. കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാർക്കുമായി ആദ്യം വാക്കുതർക്കമുണ്ടായി. തുടർന്നു ജഡ്ജിയുടെ ചേംബറിലേക്കു തള്ളിക്കയറാനുള്ള ശ്രമം കോടതിയിലുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞു. പൊലീസുകാർ രമേശനെ അനുനയിപ്പിച്ച് മടക്കി അയച്ചു.
വൈകിട്ട് നാലരയോടെ വീണ്ടുമെത്തിയ രമേശൻ കത്തിയും വെട്ടുകത്തിയുമായി കോടതിക്കുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചേംബറിലേക്കു വീണ്ടും തള്ളിക്കയറാനുള്ള ശ്രമം തടയുന്നതിനിടെയാണു ജയന്റെ കയ്യിൽ പരുക്കേറ്റത്. പരുക്കേറ്റ ജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ല. രമേശൻ മുൻപും കോടതിയിലെത്തി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നു ജീവനക്കാർ പറഞ്ഞു.