സിപിഎം പ്രവർത്തകയുടെ പേരിൽ വ്യാജ ഇൻസ്റ്റ അക്കൗണ്ട്; ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിക്ക് നിർദേശം

Mail This Article
കുമളി ∙ സിപിഎം പ്രവർത്തകയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്കു മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി.
കുമളി സ്വദേശിയായ ഡിവൈഎഫ്ഐ നേതാവിനെതിരെ സിപിഎം പ്രവർത്തകയുടെ ഭർത്താവു നൽകിയ പരാതിയിലാണു നടപടി. പാർട്ടി നേതൃത്വത്തിനും പൊലീസിനും പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിനെത്തുടർന്നാണു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതെന്നു പരാതിക്കാരി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം നടപടി എടുക്കാനാണു മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഉദാസീനതയുണ്ടായതായി കമ്മിഷനംഗം വി.കെ.ബീനാകുമാരി കണ്ടെത്തി.
ആരോപണവിധേയനായ വ്യക്തി മോശമായി ചാറ്റ് ചെയ്യുന്നതായി പാർട്ടി പ്രവർത്തകരായ ചില സ്ത്രീകൾ പരാതിക്കാരിയെ അറിയിച്ചിരുന്നു. തുടർന്ന് ഇവർ ഇയാൾക്കെതിരെ സിപിഎം നേതാക്കൾക്കു പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാണു ഡിവൈഎഫ്ഐ നേതാവ് വ്യാജ ഇൻസ്റ്റഗ്രാം ഐഡി നിർമിച്ച് അശ്ലീല പരാമർശങ്ങൾ പ്രചരിപ്പിച്ചതെന്നു പരാതിക്കാരി പറയുന്നു.