വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും പ്രകോപന പ്രസംഗം

Mail This Article
കൊച്ചുകോയിക്കൽ (പത്തനംതിട്ട) ∙ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും പ്രകോപന പ്രസംഗവുമായി സിപിഎം നേതാക്കൾ. പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം സീതത്തോട് ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജയ്‌സൺ സാജൻ ജോസഫും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി.ഈശോയും പ്രകോപനപരമായി പ്രസംഗിച്ചത്. കർഷകരെയും സിപിഎം നേതാക്കളെയും വനപാലകരും പൊലീസും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചും വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു മാർച്ച്.
ഉദ്യോഗസ്ഥരുടെ കാലു മാത്രമല്ല കയ്യും വെട്ടാൻ അറിയാമെന്നും ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധ സമരവും അറിയാമെന്നുമായിരുന്നു ജയ്‌സൺ സാജൻ ജോസഫിന്റെ പ്രസ്താവന. ബൂട്ടിട്ട് വീടുകളിൽ പരിശോധനയ്ക്ക് വരുന്ന വനം വകുപ്പ് ജീവനക്കാർ ഒറ്റക്കാലിൽ നടക്കാനുള്ള അഭ്യാസം കൂടി പഠിക്കണമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി.ഈശോയുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം സിഐടിയു സ്ഥാപിച്ച കൊടിമരം വനംവകുപ്പ് നീക്കിയതിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ സിപിഎം തണ്ണിത്തോട് ലോക്കൽ സെക്രട്ടറിയും വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സംസാരിച്ചിരുന്നു.