പഠനം കഴിഞ്ഞേ ജീവാനന്ദം പദ്ധതി തുടങ്ങൂ: ധനമന്ത്രി

Mail This Article
തിരുവനന്തപുരം∙ വിരമിച്ച ജീവനക്കാർക്കുള്ള ജീവാനന്ദം ഇൻഷുറൻസ് പദ്ധതിക്കെതിരെ പ്രചാരണം നടത്തുന്നവർ, കാള െപറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. സർക്കാർ ഗാരന്റിയിൽ കൃത്യമായ വരുമാനം ഉറപ്പു നൽകുന്ന ആന്വിറ്റി മാതൃകയിലുള്ള ഇൻഷുറൻസ് പദ്ധതിയാണു ജീവാനന്ദം. പദ്ധതിയെക്കുറിച്ചു പഠിക്കാൻ ഉത്തരവിട്ടതിനെയാണു മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്നു വിവാദമാക്കിയത്. പഠനം കഴിഞ്ഞേ പദ്ധതി തുടങ്ങൂവെന്നു മനസ്സിലാക്കണമെന്നു മന്ത്രി നിയമസഭയിൽ പറഞ്ഞു.
സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമപ്രവർത്തനങ്ങളും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയ സാഹചര്യമില്ല. അതേസമയം അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കുടിശികയെക്കുറിച്ചുള്ള ചോദ്യത്തിന്, മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് 2024 മാർച്ച്, ഏപ്രിൽ, മേയ് മാസത്തെ പെൻഷൻ നൽകിയെന്നു മാത്രമായിരുന്നു മറുപടി. കുടിശികയെക്കുറിച്ചു പരാമർശിച്ചില്ല. ഇന്ധന സെസ് വഴി ഒരു മാസത്തെ പെൻഷൻ കൊടുക്കാനുള്ള പൈസ പോലും കിട്ടുന്നില്ലെന്നു മന്ത്രി പറഞ്ഞു. 2023–24 സാമ്പത്തിക വർഷം 1064.63 കോടിയാണു കിട്ടിയത്. ഈ സാമ്പത്തിക വർഷം മേയ് 31 വരെ 112.59 കോടി മാത്രമാണു കിട്ടിയത്. ജിഎസ്ടി വകുപ്പ് നികുതി വെട്ടിപ്പു കണ്ടെത്തി സർക്കാരിനു കഴിഞ്ഞ സാമ്പത്തിക വർഷം 1744.7 കോടിയുടെ വരുമാനം നൽകിയതായും മന്ത്രി പറഞ്ഞു.
പെൻഷൻ :വായ്പക്കണക്ക് വ്യവ്യക്തമാക്കി മന്ത്രി
തിരുവനന്തപുരം∙ സാമൂഹിക പെൻഷനുവേണ്ടി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 2019 ഓഗസ്റ്റ് മുതൽ 2024 ഫെബ്രുവരി വരെ 12986.74 കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. 9.1 % പലിശയ്ക്കെടുത്ത വായ്പയിൽ 7006.81 കോടി രൂപ തിരിച്ചടച്ചു. പലിശയിനത്തിൽ ഇതുവരെ നൽകിയത് 3974.63 കോടി രൂപയാണ്. കെഎസ്ആർടിസി പെൻഷനു വേണ്ടി 4480.28 കോടി രൂപ കൺസോർഷ്യത്തിൽനിന്നു വായ്പയെടുത്തതായും തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ തോമസ് എന്നിവർക്കു മന്ത്രി മറുപടി നൽകി.
∙∙∙