നായർ സമുദായ ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ സർക്കാരുകളുടെ നീക്കം: ജി.സുകുമാരൻ നായർ

Mail This Article
തട്ടയിൽ (പത്തനംതിട്ട) ∙ നായർ സമുദായത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിയമങ്ങളിൽ മാറ്റം വരുത്തി ഇല്ലാതാക്കാനാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആലോചിക്കുന്നതെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു. എൻഎസ്എസ് ഒന്നാം നമ്പർ കരയോഗമായ ഇടയിരേത്ത് ഭവനത്തിലെ മന്നം സ്മാരക ക്ഷേത്ര സമർപ്പണവും സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമ അനാഛാദനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആചാര്യന്റെ പേരിലുള്ള ആദ്യ ക്ഷേത്രമാണിത്.
എൻഎസ്എസിന് ഒരു രാഷ്ട്രീയ പാർട്ടിയെക്കൊണ്ടും പ്രയോജനം ഉണ്ടായിട്ടില്ല. എൻഎസ്എസിനെ വർഗീയ ശക്തിയായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഇതിന്റെ പിന്നിലെ സ്വാർഥത വോട്ട് ബാങ്കാണ്. രാജ്യത്തെ എന്നും കയ്യിൽ വച്ച് ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഢനീക്കമാണു പലപ്പോഴും സർക്കാരുകൾ നടത്തുന്നത്. ഇതിനായി ഇപ്പോൾ ന്യൂനപക്ഷങ്ങളെ കൂട്ടുപിടിക്കുകയാണ്.
നാടിനായി ത്യാഗോജ്വലമായ സേവനം നടത്തിയ അവതാരപുരുഷനാണു മന്നത്ത് പത്മനാഭൻ. ദൈവമായി കാണരുതെന്ന് അവസാന കാലഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നതാണ്. കാലഘട്ടത്തിനുണ്ടായ മാറ്റം പരിഗണിച്ച് ആചാര്യന്റെ പേരിലും ക്ഷേത്രം എന്ന തീരുമാനത്തിൽ എൻഎസ്എസ് എത്തുകയായിരുന്നു. എൻഎസ്എസ് എവിടെയുണ്ടോ അവിടെയെല്ലാം ആ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് റജിസ്ട്രാർ വി.വി.ശശിധരൻ നായർ, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ,ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് കെ.എസ്.അനിൽകുമാർ, വൈക്കം യൂണിയൻ പ്രസിഡന്റ് പി.ജി.എം.നായർ തുടങ്ങിയവർ പങ്കെടുത്തു.