സ്കൂട്ടർ വാങ്ങാനെത്തി; ഒാടിച്ചു നോക്കാൻ എന്ന വ്യാജേന കൊണ്ടുപോയി, യുവാവ് പിടിയിൽ

Mail This Article
മാവേലിക്കര∙ ഫെയ്സ്ബുക് പരസ്യം കണ്ടു സ്കൂട്ടർ വാങ്ങാനെത്തി, അതേ സ്കൂട്ടറുമായി കടന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എ.വിഷ്ണു (31) കുറത്തികാട് പൊലീസിന്റെ പിടിയിലായി. കല്ലുമല ഉമ്പർനാട് വല്യവീട്ടിൽ എം.യദുകൃഷ്ണയുടെ സ്കൂട്ടറാണ് ചൊവ്വാഴ്ച വിഷ്ണു മോഷ്ടിച്ചത്. സ്കൂട്ടർ കണ്ടുകിട്ടിയിട്ടില്ല
സ്കൂട്ടർ വിൽക്കാൻ യദുകൃഷ്ണ ഫെയ്സ്ബുക്കിൽ നൽകിയ അറിയിപ്പ് കണ്ടു ഫേണിൽ വിളിച്ചു പരിചയപ്പെട്ട വിഷ്ണു ചൊവ്വാഴ്ച രാവിലെ 11നു കുറത്തികാട് തടത്തിലാൽ എത്തി. യദു ജംക്‌ഷനിലെത്തി യുവാവിനെ വീട്ടിലേക്കു കൊണ്ടുപോയി. സ്കൂട്ടർ ഓടിച്ചു നോക്കാൻ യദുവിനെയും കയറ്റി പ്രധാന റോഡിലെത്തിയ വിഷ്ണു അവിടെ യദുവിനെ ഇറക്കി, പ്രധാന റോഡിലൂടെ ഒരു തവണ ഓടിച്ചു തിരിച്ചെത്തി. ഒന്നുകൂടി ഓടിച്ചു നോക്കട്ടെയെന്നു പറഞ്ഞു പോയെങ്കിലും തിരിച്ചെത്തിയില്ല.
ഫോണിലേക്കു യദു തിരികെ വിളിച്ചപ്പോൾ ഹരിപ്പാട് സ്വദേശിയായ യുവാവാണു ഫോൺ എടുത്തത്. ഇയാളിൽ നിന്നു ലഭിച്ച നമ്പറിലേക്കു വന്ന ഫോൺ വിളികൾ പരിശോധിച്ച പൊലീസ് വിഷ്ണുവിനെ തൃക്കൊടിത്താനത്തെ വീട്ടിൽ നിന്നു പിടികൂടി.