വ്യാപകമായി ഇടത്തരം മഴയ്ക്കു സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴസാധ്യത

Mail This Article
തിരുവനന്തപുരം ∙ വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളി മുതൽ ഞായർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 6.45 സെന്റീമീറ്റർ മുതൽ 11.5 സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇന്ന് ഒരു ജില്ലയിലും മഴ അലർട്ട് ഇല്ല. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
മഴക്കുറവ് 27%; സംഭരണികളിലാകെ 36% വെള്ളം
സംസ്ഥാനത്ത് കാലവർഷം 40 ദിവസം പിന്നിടുമ്പോൾ മഴക്കുറവ് 27 ശതമാനമായി. 86.4 സെന്റീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 62.8 സെന്റീമീറ്റർ മഴ മാത്രമാണു ലഭിച്ചത്. ജൂണിൽ മാത്രം 25% മഴക്കുറവ് രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും മഴ കുറഞ്ഞത് – 45%. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്.
കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാന ഡാമുകളിലാകെ 36% വെള്ളമാണ് ശേഷിക്കുന്നത്. ഇടുക്കിയിൽ 38% വെള്ളമാണ് സംഭരിച്ചിരിക്കുന്നത് – 2340.6 അടി. പമ്പ,കക്കി– 31, ഷോളയാർ–20, ഇടമലയാർ–34, കുണ്ടള–13, മാട്ടുപ്പെട്ടി– 68, കുറ്റ്യാടി–47, ആനയിറങ്കൽ–7, പൊന്മുടി–35, പെരിങ്ങൽകുത്ത്–71, ബാണസുരസാഗർ–69 ശതമാനം വെള്ളമാണ് സംഭരിച്ചിട്ടുള്ളത്.