ADVERTISEMENT

മരങ്ങാട്ടുപിള്ളി ∙ എഴുത്തുകാരനും ഗണിതശാസ്ത്രജ്ഞനും കംപ്യൂട്ടർ വിദഗ്ധനുമായിരുന്ന മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ. എം.എസ്.ടി.നമ്പൂതിരി (ഡോ. ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരി– 92) വിടവാങ്ങിയപ്പോൾ നഷ്ടം സംഭവിച്ചത് ജന്മദേശത്തിനു മാത്രമല്ല, അറിവിന്റെ വിശാലലോകത്തിനു കൂടിയാണ്. അമേരിക്കയുടെ മണ്ണിൽ മലയാളത്തിന്റെ എഴുത്തുമരം നട്ടുവളർത്തിയ പ്രതിഭയാണ് അദ്ദേഹം. ആറു പതിറ്റാണ്ടു മുൻപു യുഎസിൽ എത്തിയ ഡോ. എം.എസ്.ടി.നമ്പൂതിരി ഡാലസിനടുത്ത് മെക്കിനിയിലായിരുന്നു താമസം.

നമ്പൂതിരി സമുദായത്തിൽപെട്ടവർ കടൽ കടന്നു യാത്ര ചെയ്യുന്നത് നിഷിദ്ധമെന്നു പൊതുവേ കരുതിയിരുന്ന കാലത്താണ് അദ്ദേഹം പ്രവാസിയായത്. മൂത്തേടത്ത് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ഗംഗാദേവി അന്തർജനത്തിന്റെയും മകനായി 1932ൽ ആണു ജനിച്ചത്. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പാലാ സെന്റ് തോമസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. അച്ഛനിൽ നിന്ന് സംസ്കൃതവും അഭ്യസിച്ചു. കാലടി ശ്രീശങ്കരാചാര്യ കോളജിലും കോഴിക്കോട് ഫാറൂഖ് കോളജിലും അധ്യാപകനായിരുന്നു.

സമുദായത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായിട്ടായിരുന്നു എംഎസ്ടി നമ്പൂതിരിയുടെ നിലപാട്. ഇഎംഎസ് നമ്പൂതിരിപ്പാട്, വി.ടി ഭട്ടതിരിപ്പാട്, ലളിതാംബിക അന്തർജനം എന്നിവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ എംഎസ്ടി, കമ്യൂണിസ്റ്റ് പാർട്ടിയോട് അടുപ്പം പുലർത്തി. 1963ൽ ‍ഒരു ചരക്കുകപ്പലിലായിരുന്നു അമേരിക്കൻ യാത്ര. ഒന്നര മാസം വേണ്ടി വന്നു ന്യൂയോർക്ക് തുറമുഖത്ത് എത്താൻ. തകരപ്പെട്ടിയുമായി തുറമുഖത്ത് ഇറങ്ങുമ്പോൾ കൈവശം ഉണ്ടായിരുന്നത് 3 ഡോളർ. ബോസ്റ്റണിലേക്കു പോകാൻ പണം തികയില്ല. ഒരു യുഎസ് സ്വദേശി നൽകിയ 50 ഡോളറുമായിട്ടാണു യുഎസ് ജീവിതത്തിന്റെ തുടക്കം.

പിന്നീടു സംഭവിച്ചത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രം. യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസ്, വിസ്‌കോൻസെൻ യൂണിവേഴ്സിറ്റി, ഇലിനോയ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് പിഎച്ച്ഡിയും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് ബിരുദങ്ങളും നേടി. അവിടെയെല്ലാം അധ്യാപകനായി. 1974ൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിന്റെ ടെയിലർ ക്യാംപസിൽ എത്തി. അവിടെ നിന്ന് മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവിയായിട്ടാണു വിരമിച്ചത്.

തിരക്കിനിടയിലും മലയാളത്തെ മറന്നില്ല. കവിതകളും ശാസ്ത്രലേഖനങ്ങളും യാത്രാവിവരണങ്ങളും എഴുതി. യുഎസിലെ മലയാളി സംഘടനകൾക്കും സാംസ്കാരിക സംഘടനകൾക്കും മാർഗനിർദേശകനും ഉപദേശകനും ആയിരുന്നു. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. കംപ്യൂട്ടറുകളുടെ ആവിർഭാവം മുതൽ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വരെയുള്ള വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതി. സൂപ്പർ കംപ്യൂട്ടറുകൾ, നിർമിത ബുദ്ധി എന്നിവയെക്കുറിച്ച് എൺപതുകളിൽത്തന്നെ കൃത്യമായ പ്രവചനം നടത്തി. എം.ടി.വാസുദേവൻ നായർ, വിഷ്ണുനാരായണൻ നമ്പൂതിരി ഉൾപ്പെടെ പ്രമുഖ എഴുത്തുകാരുമായി അടുത്ത സൗഹൃദവും ‍അദ്ദേഹം കാത്തുസൂക്ഷിച്ചു.

English Summary:

Remembering Dr. MST Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com