മെഡിക്കൽ സർവീസസ് കോർപറേഷൻ നിയമനം: വ്യാപക ചട്ടലംഘനം നടന്നെന്ന് നിയമസഭയിൽ സമ്മതിച്ച് മന്ത്രി

Mail This Article
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) നിയമനങ്ങളിൽ വ്യാപക ചട്ട ലംഘനം നടന്നതായി നിയമസഭയിൽ സമ്മതിച്ചു തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. എംപ്ലോയ്മെന്റ് ഓഫിസർ നടത്തിയ പരിശോധനയിൽ ചട്ടലംഘനം സ്ഥിരീകരിച്ചതായും താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നടത്താവൂ എന്ന നിർദേശം നൽകിയതായും മന്ത്രി മറുപടി നൽകി.
കെ.പി.എ.മജീദ്്, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ എന്നിവർ ഉന്നയിച്ച ചോദ്യത്തിനാണു മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടി. കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് (സിഎൻവി) ചട്ടം ലംഘിച്ച് എത്ര നിയമനങ്ങൾ നടത്തി എന്നു മന്ത്രി ഉത്തരത്തിൽ വ്യക്തമാക്കിയിട്ടില്ല. 170ൽ 151 പേരുടെയും നിയമനങ്ങളിൽ ചട്ടലംഘനം നടന്നതായി എംപ്ലോയ്മെന്റ് ഓഫിസർ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി മനോരമ കഴിഞ്ഞ ദിവസം പുറത്തു കൊണ്ടു വന്നിരുന്നു. കെഎംഎസ്‌സിഎൽ ആസ്ഥാനത്തു മാത്രം നടത്തിയ പരിശോധനയിലാണു വ്യാപക ചട്ടലംഘനങ്ങൾ കണ്ടെത്തിയത്.