ADVERTISEMENT

തിരുവനന്തപുരം ∙ വിവിധ സർക്കാർ വകുപ്പുകളും അവയ്ക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളും 3000 കോടി രൂപ സർക്കാർ നിർദേശത്തിനു വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നുണ്ടെന്നു ധനവകുപ്പിന്റെ കണ്ടെത്തൽ. തുക ഉടൻ ട്രഷറിയിലേക്കു മാറ്റാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശിച്ചു. സർക്കാരിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണിത്. ധന അഡിഷനൽ ചീഫ് സെക്രട്ടറിയാണ് യോഗത്തിൽ കണക്ക് അവതരിപ്പിച്ചത്. നടപ്പാക്കിയോ എന്നു ധന സെക്രട്ടറി നിരീക്ഷിക്കും.

ധനവകുപ്പിന്റെ സമാന നിർദേശപ്രകാരം കഴിഞ്ഞവർഷം പല സ്ഥാപനങ്ങളും പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. അനുസരിക്കാത്ത വകുപ്പുകളും സ്ഥാപനങ്ങളുമുണ്ടെന്ന സൂചനപ്രകാരമാണു ധനവകുപ്പു വിശദാംശങ്ങൾ ശേഖരിച്ചത്. തുക ട്രഷറിയിലേക്കു മാറ്റിയാൽ ഉയർന്ന പലിശ നൽകാനും സർക്കാർ ആലോചിക്കുന്നു. അതേസമയം, ട്രഷറിയിലേക്കു മാറ്റിയാൽ ആവശ്യാനുസരണം തുക പിൻവലിക്കാനാകില്ലെന്നാണു സ്ഥാപനങ്ങളുടെ വാദം. തുടർ‌ച്ചയായുള്ള ട്രഷറി നിയന്ത്രണമാണു കാരണം.

വകുപ്പുകൾക്കു വരുമാനം കൂട്ടാനുള്ള ഹ്രസ്വകാല, ദീർഘകാല മാർഗങ്ങൾ സംബന്ധിച്ച് ധനസെക്രട്ടറി നിർദേശങ്ങൾ സമർപ്പിക്കണമെന്നു ചീഫ് സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു. കരാറുകാർക്ക് പണം നൽകുന്നതിനു പകരം ബിൽ ഡിസ്കൗണ്ടിങ് സംവിധാനം പ്രോത്സാഹിപ്പിക്കണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം നികുതി ഇതര വരുമാനം കുറവാണെങ്കിൽ വകുപ്പുകൾ പരിഹാര നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.

ക്രിസ്മസിന് മുൻപ് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ‌

തിരുവനന്തപുരം ∙ ക്രിസ്മസിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ 3000 കോടി രൂപ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നു കടമെടുക്കും. ഇതിനു പുറമേ 1500 കോടി ഇന്നലെ റിസർവ് ബാങ്ക് വഴിയും കടമെടുത്തു. നാലു മാസത്തെ ക്ഷേമ പെൻഷനാണ് കുടിശികയുള്ളത്.

English Summary:

Kerala Treasury Deposit: Ministry of Finance has found that various government departments and their subordinate public sector undertakings (PSUs) are holding ₹3000 crore in bank accounts, which is against government directives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com