മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദനം: പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥൻ തന്നെ തുടരന്വേഷണത്തിനും
Mail This Article
ആലപ്പുഴ ∙ നവകേരള സദസ്സുമായി ബന്ധപ്പെട്ടു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേതൃത്വത്തിൽ മർദിച്ച സംഭവത്തിൽ കോടതി നിർദേശപ്രകാരമുള്ള തുടരന്വേഷണം നടത്തുന്നത് പരാതിയിൽ കഴമ്പില്ലെന്നു കോടതിയിൽ ആദ്യം റിപ്പോർട്ട് നൽകിയ അതേ ഉദ്യോഗസ്ഥൻ.
പ്രതിഷേധക്കാരെ തല്ലിച്ചതച്ചവർക്കു ക്ലീൻചിറ്റ് നൽകിയ ജില്ലാ ക്രൈംബ്രാഞ്ചിന്റെ റഫർ റിപ്പോർട്ട് തള്ളിയാണ് ആലപ്പുഴ മജിസ്ട്രേട്ട് കോടതി (1) കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സർക്കാരിനു കനത്ത ആഘാതമായിരുന്നു ഈ വിധി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനിൽരാജിനെ കേസിന്റെ തുടരന്വേഷണം ഏൽപിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. മർദന സംഭവം അടിസ്ഥാനരഹിതമാണെന്നു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് ഇദ്ദേഹമായിരുന്നു.
കേസിൽ ആദ്യം അന്വേഷണം നടത്തിയത് മുൻ ഡിവൈഎസ്പി ആർ.അരുൺ ആണ്. അന്വേഷണം പൂർത്തിയായ വേളയിൽ ഇദ്ദേഹത്തിനു സ്ഥലംമാറ്റം ലഭിച്ചപ്പോൾ പകരം ചുമതലയേറ്റ സുനിൽരാജ് റഫർ റിപ്പോർട്ട് സമർപ്പിക്കുക മാത്രമാണു ചെയ്തതെന്നാണു പൊലീസിന്റെ വിശദീകരണം.
മുഖ്യമന്ത്രിക്കു സുരക്ഷാഭീഷണി ഉണ്ടായപ്പോൾ ഗൺമാനും സംഘവും ഇടപെട്ടതാണെന്നായിരുന്നു പൊലീസിന്റെ വാദം. ഇതു തള്ളിയാണ് അന്വേഷണം തുടരാൻ കോടതി നിർദേശിച്ചത്. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ നവകേരള ബസിനു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനെയും അകമ്പടി വാഹനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറും സുരക്ഷാ ജീവനക്കാരൻ സന്ദീപും ചേർന്നു മർദിച്ചെന്നാണു കേസ്.