ADVERTISEMENT

തൃശൂർ ∙ ഏങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ എസ്‌സി/എസ്ടി സ്പെഷൽ കോടതി ഉത്തരവിട്ടു. വിനായകന്റെ അച്ഛൻ സി.കെ.കൃഷ്ണനും ദലിത് സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് ഉത്തരവ്. പാവറട്ടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന സാജന്റെയും ശ്രീജിത്തിന്റെയും ക്രൂരമർദനത്തെ തുടർന്ന് 2017 ജൂലൈ 18ന് വിനായകൻ വീട്ടിൽ ആത്മഹത്യ ചെയ്തു എന്നാണ് ആരോപണം. വിനായകനും സുഹൃത്തായ പെൺകുട്ടിയും സംസാരിച്ചു നിൽക്കുമ്പോൾ തൊട്ടുമുൻ‌പ് അവിടെ ന‍ടന്ന മാല മോഷണത്തിനു പിന്നിൽ വിനായകൻ ആണെന്ന് ആരോപിച്ചാണ് അതുവഴി വന്ന പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുപോയത്. 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന വിനായകൻ ഇതിന്റെ സമ്മർദവും മാനസിക വിഷമവും താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് പരാതി. 

എന്നാൽ എഫ്ഐആറിൽ പൊലീസുകാർക്കെതിരെ പ്രേരണക്കുറ്റം ചുമത്താനോ പൊലീസിനെ പ്രതിചേർക്കാനോ അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല. വിനായകനെതിരെയുള്ള മർദനവും ആക്ഷേപങ്ങളും പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെങ്കിലും പ്രതികളെ രക്ഷിക്കാൻ നിയമത്തിലെ ഏറ്റവും ദുർബല വകുപ്പുകളാണ് കുറ്റപത്രത്തിൽ പൊലീസ് ചുമത്തിയതെന്നും ദൃക്സാക്ഷി മൊഴി ഉണ്ടായിട്ടും കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്  പൊലീസിന്റെ ക്രൂരമായ നടപടി അന്വേഷിച്ചില്ലെന്നും ആരോപണമുണ്ട്. തുടർന്നാണു സി.കെ.കൃഷ്ണനും ദലിത് സമുദായ മുന്നണിയും ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. ഹൈക്കോടതി പ്രത്യേക കോടതിയെ സമീപിക്കാൻ ഉത്തരവിട്ടു. തുടരന്വേഷണത്തിന് ജനുവരി 20ന് പ്രത്യേക കോടതിയുടെ ഉത്തരവ് വന്നു. 

എന്നാൽ തുടരന്വേഷണം നടത്തി കോടതിയിൽ നൽകിയ കുറ്റപത്രത്തിലും പൊലീസുകാർക്കെതിരെ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കോടതിയിൽ നടന്ന വാദങ്ങൾക്ക് ഒടുവിൽ ഇന്നലെയാണ് പൊലീസുകാർക്കെതിരെ പ്രേരണക്കുറ്റം ചുമത്താൻ ഉത്തരവിട്ടിരിക്കുന്നത്. അഡ്വ.പി.കെ.വർഗീസ്, അഡ്വ. ധനേഷ് വി. മാധവൻ എന്നിവരാണു ഹർജിക്കാർക്കു വേണ്ടി വാദിച്ചത്.

English Summary:

Vinayakan Suicide Case: Police officers in Kerala to be charged with abetment to suicide in the death of Dalit youth Vinayakan, who allegedly faced torture while in custody in 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com