സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം: പി.പി.ദിവ്യയ്ക്കെതിരെ ഒറ്റതിരിഞ്ഞ് ആക്രമണമുണ്ടായെന്ന് വിമർശനം

Mail This Article
കോന്നി (പത്തനംതിട്ട) ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന രീതിയിലും സംസ്ഥാന നേതൃത്വത്തെ പ്രതിസ്ഥാനത്തുനിർത്തും വിധവുമായിരുന്നെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനം.
പാർട്ടി കേഡറായ പി.പി.ദിവ്യയ്ക്കെതിരെ ഒറ്റതിരിഞ്ഞ് ആക്രമണം ചില ഭാഗത്തു നിന്നുണ്ടായി. ഇതു സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. അതേസമയം എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമെന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെ ചിലർ അനുകൂലിച്ചു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ – പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ ഒന്നിച്ചു കൊണ്ടുപോകാൻ സംസ്ഥാന കമ്മിറ്റിക്കു കഴിഞ്ഞില്ലെന്ന വിമർശനവുമുണ്ടായി.
മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കണമെന്ന് ചർച്ചയിൽ ആവശ്യമുണ്ടായി. പാർട്ടിയെ നയിക്കേണ്ടവർ ക്രിമിനലുകളുമായി ചേർന്നു പ്രവർത്തിക്കുന്നത് പരിശോധിക്കേണ്ടി വരുമെന്ന് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തെ പരോക്ഷമായി സൂചിപ്പിച്ച് വിമർശനമുണ്ടായി.
പത്തനംതിട്ടയിലെ സിപിഎം കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകലുന്നെന്നും വിഭാഗീയ പ്രവർത്തനം ഇനി അനുവദിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിമർശിച്ചു. ജില്ലാ കമ്മിറ്റിക്കെതിരെ പേരു വയ്ക്കാത്ത പരാതികൾ സംസ്ഥാന നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. ജീവഭയം കൊണ്ട് പേരുകൾ വയ്ക്കുന്നില്ലെന്നു കത്തുകളിലുണ്ട്. ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ല. തിരുവല്ലയിൽ പാർട്ടി അംഗം പീഡനക്കേസിൽ ഉൾപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനെ സംരക്ഷിക്കാൻ പാർട്ടി കൺട്രോൾ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ജില്ലയിൽ നിന്ന് റിപ്പോർട്ട് വന്നതെന്ന കാര്യവും എം.വി.ഗോവിന്ദൻ പരാമർശിച്ചു.