ആർസിഎഫ്എലിൽ കെഎഫ്സി 60.80 കോടി നിക്ഷേപിച്ചത് അഴിമതി തന്നെ: സതീശൻ

Mail This Article
കൊച്ചി ∙ 50,000 കോടി രൂപ കടത്തിലായി നിയമനടപടി നേരിട്ടുകൊണ്ടിരുന്ന മാതൃകമ്പനിയുടെ ഉപസ്ഥാപനത്തിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) 60.80 കോടി രൂപ നിക്ഷേപിച്ചത് അഴിമതി ലക്ഷ്യമിട്ടു തന്നെയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ തലപ്പത്തു നടന്ന ഒത്തുകളിയുടെ ഭാഗമാണിത്. ഏതൊക്കെ 'പാർട്ടി ബന്ധുക്കൾ’ക്കാണ് ഇതിന്റെ ഗുണം കിട്ടിയതെന്നു വരുംദിവസങ്ങളിൽ തെളിയും.
നിക്ഷേപം നിയമപരമാണെന്നു മുൻ ധനമന്ത്രി തോമസ് ഐസക്കും മന്ത്രി കെ.എൻ.ബാലഗോപാലും പറയുന്നത്. ശരിയല്ല. സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ ആക്ട് പ്രകാരം കെഎഫ്സിയുടെ ഫണ്ട് റിസർവ് ബാങ്കിലോ ദേശസാൽകൃത ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ മാത്രമേ നിക്ഷേപിക്കാനാവൂ. മറ്റു നിക്ഷേപമാണെങ്കിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം. ബോർഡിന്റെ അംഗീകാരം ഇല്ലാതെയായിരുന്നു നിക്ഷേപം.
രണ്ടാമത്തെ വാദം ആർസിഎഫ്എലിനു ഡബിൾ എ പ്ലസ് റേറ്റിങ് ഉണ്ടായിരുന്നു എന്നാണ്. റേറ്റിങ് നൽകിയ കെയർ റേറ്റിങ് പറയുന്നതു റിലയൻസ് കാപ്പിറ്റൽ ലിമിറ്റിഡിന്റെയും ആർസിഎഫ്എലിന്റെയും റേറ്റിങ്ങിൽ മാറ്റം വരാമെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമാണ്. സഹോദരസ്ഥാപനമായ റിലയൻസ് കമ്യൂണിക്കേഷൻസിനു ‘ഡി’ റേറ്റിങ് നൽകിയതുമൂലമാണ് ഈ മുന്നറിയിപ്പ്. ഇതൊന്നും പരിഗണിക്കാതെയാണു നിക്ഷേപിച്ചത് – അദ്ദേഹം ആരോപിച്ചു.