എഴുത്തുകാരെ കണ്ടെത്താൻ ശ്രമിച്ച നിരൂപകർ കേരളത്തിലില്ല: പി.എഫ്.മാത്യൂസ്

Mail This Article
തിരുവനന്തപുരം ∙ പുതിയ എഴുത്തുകാരെ കണ്ടെത്താൻ ശ്രമിച്ച സാഹിത്യ നിരൂപകർ മലയാളത്തിലുണ്ടായിട്ടില്ലെന്ന് എഴുത്തുകാരൻ പി.എഫ്.മാത്യൂസ്. ചില നിരൂപകർ ഒരുസംഘം എഴുത്തുകാരുടെ പ്രചാരകരായിരുന്നെന്നും അദ്ദേഹം വിമർശിച്ചു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘കാണായ്മ’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചു നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച സംവാദത്തിലാണു വിമർശനം. ഒരു നിരൂപകന്റെയും സഹായമില്ലാതെ ഒ.വി.വിജയനെ വായിച്ചു മനസ്സിലാക്കിയവരാണു മലയാളികളെന്നും അദ്ദേഹം പറഞ്ഞു. പി.എഫ്.മാത്യൂസുമായി ഡോ.മനോജ് വെള്ളനാട് സംവദിച്ചു.
ഡോ.അരുൺ ബി.നായർ എഴുതി, മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ഗുഡ് ടച്ച് ബാഡ് ടച്ച്’ എന്ന പുസ്തകം ഡോ.ജെ.ദേവികയ്ക്കു നൽകി ഡോ.ബി.ഇക്ബാൽ പ്രകാശനം ചെയ്തു. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ എഴുതി, മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘പറയാതെ വയ്യ’ പുസ്തകത്തിന്റെ പ്രകാശനം മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ നിർവഹിച്ചു. ജി.വിജയരാഘവൻ ഏറ്റുവാങ്ങി. പുസ്തകോത്സവത്തിൽ മനോരമ ബുക്സിന്റെ സ്റ്റാളിൽ ഈ പുസ്തകങ്ങൾ ലഭ്യമാണ്. വ്യക്തികൾക്ക് 20 ശതമാനവും ഗ്രന്ഥശാലകൾക്കു 35 ശതമാനവും വിലക്കിഴിവു ലഭിക്കും.