പ്രേമജ ചോദിക്കുന്നു: എവിടെ എന്റെ മകൾ?; യുവതിയെ വനത്തിൽ കാണാതായിട്ട് 9 ദിവസം

Mail This Article
കണ്ണൂർ ∙ കണ്ണവം വനത്തിൽ കാണാതായെന്നു കരുതുന്ന സിന്ധുവിനെക്കുറിച്ചു ചോദിച്ചപ്പോഴേക്കും അമ്മ പ്രേമജയുടെ കണ്ണുകൾ നിറഞ്ഞു. പ്രേമജ തൊഴിലുറപ്പിനു പോകാറുണ്ട്. സിന്ധുവിന്റെ ഷെഡിന് അടുത്തുകൂടി പോകുമ്പോൾ അവളെ വിളിക്കും. ചിലപ്പോൾ മാത്രമേ മറുപടി ലഭിക്കൂ. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വിളിച്ചപ്പോൾ മറുപടിയുണ്ടായില്ല. ഉറങ്ങുകയാണെന്നു കരുതി പ്രേമജ പിന്നെ വിളിച്ചതുമില്ല. വൈകിട്ടു തിരികെ വരുമ്പോഴും സിന്ധു വീട്ടിലില്ലായിരുന്നു. അങ്ങനെയാണു നാട്ടുകാരെ അറിയിച്ചത്.
പിന്നെ, പൊലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫിസിലും വനംവകുപ്പിലും അറിയിച്ചു. ‘സിന്ധുവിനു മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വിളിച്ചാൽ വരില്ല. നമ്മുടെ കിണറ്റിൽനിന്നു വെള്ളമെടുക്കില്ല. അടുത്ത തോട്ടിൽനിന്നു വെള്ളം കോരിക്കൊണ്ടുവരികയാണു പതിവ്’ – സഹോദരി ശ്രീജ പറഞ്ഞു.

അധികമാരോടും സംസാരിക്കാത്തയാളാണ് പൊരുന്ന വീട്ടിൽ എൻ.സിന്ധു (40). കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അറയ്ക്കലിൽ വച്ചാണു അച്ഛൻ പി. കുമാരൻ മകളെ അവസാനമായി കണ്ടത്. ഇതാദ്യമായല്ല സിന്ധുവിനെ കാണാതാകുന്നത്. എന്നാൽ, മുൻപ് കാണാതായതിന്റെ പിറ്റേന്ന് സിന്ധു തിരിച്ചെത്തിയിരുന്നു.